വധശ്രമം അടക്കം വിവിധ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി നാടുകടത്തി. നാട്ടിക സ്വദേശി നിതിനെതിരെ ആണ് നടപടിയെടുത്തത്. മൂന്നു വധശ്രമക്കേസടക്കം 16 കേസുകളിൽ പ്രതിയാണ് 32കാരനായ നിതിൻ. 

തൃശൂര്‍: കാപ്പ ഉത്തരവ് പ്രകാരം മൂന്നു വധശ്രമക്കേസടക്കം 16 ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി. വലപ്പാട് സ്റ്റേഷന്‍ റൗഡി കൂടിയായ നാട്ടിക ചെമ്മാപ്പിള്ളി വെള്ളാഞ്ചേരി വീട്ടില്‍ നിതിനെ (വക്കാണം കുട്ടു - 32) ആണ് കാപ്പ ചുമത്തി ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ നല്‍കിയ ശുപാര്‍ശയില്‍ തൃശൂര്‍ റേഞ്ച് ഡിഐജി നാരയണന്‍ ടി ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

വലപ്പാട്, വാടാനപ്പള്ളി പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമക്കേസുകള്‍ നിതിനെതിരെയുണ്ട്. ലഹരിക്കടിമപ്പെട്ട് മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച ഒരു കേസും ഇയാൾക്കെതിരെയുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ ഒരു കേസ്, മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസ്, ആയുധ നിയമപ്രകാരമുള്ള രണ്ടു കേസ്, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസ്, നാല് അടിപിടിക്കേസുകള്‍ എന്നിങ്ങനെ 16 കേസുകളില്‍ പ്രതിയാണ് നിതിൻ.

കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും വലപ്പാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ എഎസ്ഐ ഹരി, എസ്‍സിപിഒ സുബി എന്നിവര്‍ പ്രധാന പങ്ക് വഹിച്ചു.