സഖാവ് വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ കൊല്ലം സ്വദേശിനിയായ സരിത്തിന്‍റെ വാക്കുകൾ കേരളത്തെ മുറിപ്പെടുത്തി. ശബ്ദം നഷ്ടപ്പെടുന്നതിന് മുൻപ് സഖാവിന് അഭിവാദ്യം അർപ്പിക്കാനാണ് വന്നതെന്ന് സരിത്ത് പറഞ്ഞു.

ആലപ്പുഴ: കണ്ണേ കരളേ വിഎസേ... ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ... കേരളം ഒന്നാകെ അലയടിക്കുകയായിരുന്നു ഈ മുദ്രാവാക്യങ്ങൾ. കൊച്ച് കുട്ടികൾ മുതല്‍ പ്രായമായവര്‍ വരെ സഖാവ് വി എസ് അച്യുതാനന്ദനെ അവസാനമായി ഒരുനോക്ക് കാണാൻ തിരുവനന്തപുരത്തേക്കും പിന്നീട് ആലപ്പുഴയിലേക്കും ഒഴുകി എത്തിയിരുന്നു. അതിൽ കൊല്ലം സ്വദേശിയായ സരിത്തിന്‍റെ വാക്കുകൾ കേരളത്തെ ആകെ മുറിപ്പെടുത്തിയിരുന്നു. 'എന്‍റെ ശബ്‍ദം നഷ്ടപ്പെടും മുൻപ് എന്‍റെ സഖാവിന് അഭിവാദ്യം അർപ്പിക്കാനാണ്' വന്നത് എന്നാണ് സരിത്ത് പറഞ്ഞത്

Add Asianetnews as a Preferred SourcegooglePreferred

"എന്‍റെ ശ്വാസകോശത്തിന്‍റെ ഒരുഭാഗം നീക്കം ചെയ്യാൻ പോവുകയാണ്. ഞാനാദ്യമായി രക്തം ഛർദിച്ചത് സഖാവ് വിഎസിന് വേണ്ടി മുദ്രാവാക്യം വിളിച്ചപ്പോഴാണ്. ഞാൻ ബാലസംഘത്തിന്‍റെ ഏരിയ സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ മെമ്പറായിരുന്നു. ഡിവൈഎഫ്ഐയിലൂടെ സിപിഎം മെമ്പറായിരുന്ന ഒരാളാണ്. ഉടൻ തന്നെ എന്‍റെ ഓപ്പറേഷൻ നടക്കും, എന്‍റെ ശബ്‍ദം നഷ്ടപ്പെടുന്നതിന് മുന്നേ എന്‍റെ സഖാവിന് അഭിവാദ്യം അർപ്പിക്കാനും മുദ്രാവാക്യം അവസാനമായി ഉറക്കെ വിളിക്കാനും വേണ്ടിയാണ് ഞാൻ വന്നത്. അത്രയ്ക്ക് ജനമനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ്. 102 വയസ്സ് വരെ ജീവിച്ച മനുഷ്യനായി ജനങ്ങൾ ഇങ്ങനെ കരയുന്നുണ്ടെങ്കിൽ ജന മനസുകളിൽ വിഎസ് ആരായിരുന്നുവെന്ന് വ്യക്തമാണ്. എന്‍റെ കുഞ്ഞുമകനും ഭാര്യയ്ക്കുമൊപ്പമാണ് വന്നത്. യാത്ര ചെയ്യാൻ കഴിയുന്ന ആരോഗ്യമില്ലാഞ്ഞിട്ട് പോലും കൊച്ചിയിലെ ചികിത്സക്കിടെ ഓടിവന്നതാണ്"- സരിത്ത് പറഞ്ഞു.

തന്‍റെ അമ്മയുടെ മരണ സമയത്ത് ഓടിവന്ന് ആശ്വസിപ്പിച്ച വിഎസിനെ കുറിച്ച് പറഞ്ഞപ്പോൾ യുവാവിന്‍റെ ശബ്ദമിടറി. 'ഈ ചെങ്കൊടിയുടെ ചോട്ടിൽ നിൽക്കണ സൂര്യനെ കണ്ടോ' എന്ന് താൻ വിഎസിനെ കുറിച്ചെഴുതിയ കവിത അദ്ദേഹം ചൊല്ലി. വിഎസ് എന്ന കേരളത്തിന്‍റെ സമരസൂര്യനെ കനലെടുക്കുമ്പോൾ സരിത്ത് തൊണ്ടയിടറാതെ വിളിച്ചു... ഇല്ലാ ഇല്ല മരിക്കുന്നില്ല... സഖാവ് വിഎസ് മരിക്കുന്നില്ല.... ജീവിക്കുന്നു ഞങ്ങളിലൂടെ....