ഇരിഞ്ഞാലക്കുടയിലെ ബാറിൽ ഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയർ കുപ്പികൊണ്ട് ആക്രമിച്ചവരാണ് പിടിയിലായത്. ഇതിൽ ബബിഷ് വധശ്രമം ഉൾപ്പെടെ പതിമൂന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു
തൃശൂർ: ബാറിൽ വെച്ച് പ്രതികൾ ഗ്ലാസുകൾ എറിഞ്ഞ് പൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ആക്രമിച്ചവ പിടിയിൽ. ഇരിഞ്ഞാലക്കുട കാട്ടൂർ അശോക ബാറിലായിരുന്നു സംഭവം. ബാറിനനകത്ത് ഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ കാട്ടൂർ എടത്തിരുത്തി സ്വദേശി മഞ്ഞനംകാട്ടിൽ വീട്ടിൽ ബിജുമോൻ (42) എന്നയാളെ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞ് ബിയർകുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ 3 പേരാണ് പിടിയിലായത്. താണിശ്ശേരി സ്വദേശി പാറപറമ്പിൽ വീട്ടിൽ കൃഷ്ണകുമാർ (37), കാറളം വെള്ളാനി സ്വദേശി കുറുവത്ത് വീട്ടിൽ ബബീഷ് (43), താണിശ്ശേരി സ്വദേശി കണ്ണുകാട്ടിൽ വീട്ടിൽ ജയേഷ് (35) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിളുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
ബബീഷ് 13 ക്രിമിനൽ കേസുകളിലെ പ്രതി
ബബീഷ് കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് വധശ്രമക്കേസിലും സ്ത്രീയെ ക്രൂരതക്ക് വിധേയയാക്കിയ ഒരു കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത മൂന്ന് കേസിലും, മനുഷ്യ ജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ചതിൽ ഒരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലുമടക്കം പതിമൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കാട്ടൂർ പൊലീസ് സ്റ്റേഷൻ എസ് ഐ സബീഷ്, ജി എസ് ഐ സുധീർ, ജി എസ് സി പി ഒ സിജു, സി പി ഒ മാരായ ഫെബിൻ, സുനിൽ അനന്തരാജ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


