കൊച്ചി വരാപ്പുഴ തുണ്ടത്തുകടവിൽ കുറുനരികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ. രാത്രികാലങ്ങളിൽ കൂട്ടമായെത്തി കോഴികളെയും താറാവുകളെയും പിടികൂടുന്ന കുറുനരികൾക്കെതിരെ വനംവകുപ്പിന്റെ സഹായത്തോടെ കെണിയൊരുക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
കൊച്ചി: വരാപ്പുഴ തുണ്ടത്തുകടവിൽ കുറുനരികളുടെ ശല്യം രൂക്ഷം. രാത്രി കൂട്ടമായെത്തുന്ന കുറുനരികൾ കോഴി, താറാവ് എന്നിവയെ പിടിച്ച് കൊണ്ടുപോകുകയും ചെയ്യുന്നു. രാത്രികാലങ്ങളിൽ വീടിന്റെ വരാന്തകളിൽ സൂക്ഷിക്കുന്ന ചെരിപ്പുകളും ചവിട്ടികളും കുറുനരികൾ കടിച്ച് കൊണ്ടുപോകുന്നതായും പരാതിയുണ്ട്. ഈ ഭാഗത്ത് വീട്ടിൽ വളർത്തുന്ന കോഴികളും താറാവുകളും നഷ്ടപ്പെടുന്നത് പതിവായിരുന്നു. കൂട്ടിൽ വളർത്തുന്ന കോഴികളെ കൂട്ടത്തോടെ ആക്രമിച്ച് കൊന്ന സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. കുറുനരി ശല്യം പരിധി വിട്ടതോടെ വനം വകുപ്പിന്റെ സഹായത്തോടെ കുറുനരികളെ വലയിലാക്കാൻ കെണി ഒരുക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. ഇതിനായി പഞ്ചായത്തിന്റെയും സഹായം തേടിയിട്ടുണ്ട്. കോട്ടുവള്ളി- പറവൂർ റോഡിലും രാത്രി നിരവധി കുറുനരികളാണ് വിഹരിക്കുന്നത്. ഐക്യസമാജം സ്റ്റോപ്പിന് സമീപം കോട്ടുവള്ളി- പറവൂർ റോഡിൽ കഴിഞ്ഞ ദിവസം ഒരു കുറുനരിയെ വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.


