സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറിലധികം മോഷണക്കേസുകളിൽപ്പെട്ട കന്യാകുമാരി മാർത്താണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്

പാലക്കാട്:ഹോട്ടലിലെ മോഷണത്തിനിടെ വിശന്നപ്പോൾ ബീഫ് ചൂടാക്കി കഴിക്കുന്നതിനിടെ സിസിടിവി കണ്ട ഓടി രക്ഷപ്പെട്ട കള്ളൻ പിടിയിൽ. ഹോട്ടലിൽ ബീഫ് ചൂടാക്കി കഴിച്ചശേഷം മോഷണം നടത്തി കടന്നു കളഞ്ഞ കള്ളനെ കസബ പൊലീസാണ് പിടികൂടിയത്. പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറിലധികം മോഷണക്കേസുകളിൽപ്പെട്ട കന്യാകുമാരി മാർത്താണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞമാസം 21 ന് ചന്ദ്രനഗറിലെ ഹോട്ടലിൽ മോഷണം നടത്തിയതിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഹോട്ടലിന്റെ പിൻഭാഗത്തെ കതക് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ്. അമ്പലത്തിലെ നേർച്ച ഹുണ്ടിക പൊളിച്ച് പണമെടുത്തു. ഹോട്ടലുടമയുടെ പേഴ്സും ഫോൺ ചാർജറും ഉൾപ്പെടെ മേശയിലുണ്ടായിരുന്ന 25,000 രൂപയും മോഷ്ടിച്ചു. മോഷണത്തിനിടയിൽ വിശന്നപ്പോൾ അടുക്കളയിൽ കയറി ഓംലെറ്റും ഉണ്ടാക്കി കഴിച്ചു. ഇതിനുശേഷം ബീഫ് ഫ്രൈ ഉണ്ടാക്കി കഴിക്കുന്നതിനിടയിലാണ് സിസിടിവി ക്യാമറ കണ്ടത്. സിസിടിവി കണ്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂരിൽ നിന്നും കസബ പൊലീസ് കള്ളനെ പൊക്കിയത്.

ഹോട്ടലുകളും ബേക്കറികളും വീടുകളും കേന്ദ്രീകരിച്ച് ഒരു ദിവസം തന്നെ നിരവധി മോഷണങ്ങൾ നടത്തും. മോഷ്ടിക്കുന്നയിടങ്ങളിൽ നിന്നെല്ലാം ഭക്ഷണം പാകം ചെയ്ത് കഴിക്കും ഇതാണ് അനീഷിൻറെ രീതിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം