ശുഭാംശു ശുക്ല അടക്കമുള്ള നാല് ആക്സിയം 4 യാത്രികരെ വഹിച്ചുകൊണ്ടുള്ള ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം വീണ്ടെടുത്തത് സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ റിക്കവറി കപ്പല്‍

കാലിഫോര്‍ണിയ: വിക്ഷേപണം മുതല്‍ സ്‌പ്ലാഷ്‌ഡൗണ്‍ വരെ എല്ലാം ശുഭം, ഒടുവില്‍ കടലില്‍ നിന്ന് കരയിലേക്കുള്ള യാത്രയും പിന്നിട്ട് ആക്സിയം 4 ദൗത്യസംഘം ഭൂമിയുടെ സ്‌നേഹവായ്‌പുകളിലേക്കും വിശ്രമത്തിലേക്കും. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള നാല് ആക്സിയം 4 യാത്രികരെ വഹിച്ചുകൊണ്ടുള്ള ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇന്നലെ ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം 3:01-നാണ് പസഫിക് സമുദ്രത്തില്‍ കാലിഫോര്‍ണിയ തീരത്ത് ഇറങ്ങിയത്. അവിടെ നിന്ന് എംവി ഷാനോൺ റിക്കവറി കപ്പല്‍, ഡ്രാഗണ്‍ ഗ്രേസ് പേടകം വീണ്ടെടുത്തു. അതിന് ശേഷം നാല് യാത്രികരും പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനായി ഹെലികോപ്റ്ററില്‍ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററിലെത്തി. 

ജൂണ്‍ 25ന് ആരംഭിച്ച ദൗത്യം

പലതവണ മാറ്റിവച്ച വിക്ഷേപണത്തിന് ശേഷം ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ദൗത്യത്തിലുണ്ടായിരുന്നത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ഈ യാത്രയില്‍ ശുഭാംശു സ്വന്തമാക്കി. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകളടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവന്നു.

ഇനി ഏഴ് ദിവസം പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍

ഭൂമിയില്‍ തിരിച്ചെത്തിയ ആക്സിയം 4 ദൗത്യ സംഘത്തിന് ഇനി ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനാണ്. അത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം. നാസയുടെ ഹ്യൂമൻ ഹെൽത്ത് ആൻഡ് പെർഫോമൻസ് ടീം ആക്സിയം 4 യാത്രികരുടെ ശാരീരിക ക്ഷമത, സന്തുലിതാവസ്ഥ, റിഫ്ലെക്‌സുകൾ, ഹൃദയ സംബന്ധമായ പ്രവർത്തനം, രോഗപ്രതിരോധ പ്രതികരണം എന്നിവ ഉൾപ്പെടുന്ന നിരവധി മെഡിക്കൽ, മാനസിക വിലയിരുത്തലുകൾ നടത്തും. ജോൺസൺ സ്‌പേസ് സെന്‍ററില്‍ ഐഎസ്ആർഒയുടെ മെഡിക്കൽ വിദഗ്‌ധരും ശുഭാംശുവിന്‍റെ ആരോഗ്യനില നിരീക്ഷിക്കാനുണ്ടാകും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Axiom 4 mission