ജീരക വ്യാപാരിയായ ഗുജറാത്ത് സ്വദേശി ചായ കുടിക്കാന്‍ വേണ്ടിയാണ് ബസ് നിര്‍ത്തിയപ്പോൾ പുറത്തിറങ്ങിയത്. ഇതിനിടെ ബൈക്കിലെത്തിയ മോഷണ സംഘം രണ്ട് ബാഗുകളും തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ഇതിലൊന്ന് താഴെ വീണ് നോട്ടുകൾ റോഡില്‍ ചിതറി.   

ത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ നടന്ന ഒരു മോഷണശ്രമം കലാശിച്ചത് നാടകീയ രംഗങ്ങളിൽ. പിന്നാലെ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ബസ്സിൽ യാത്ര ചെയ്ത് കൊണ്ടിരുന്ന ഒരു വ്യാപാരിയുടെ കയ്യിൽ നിന്നും രണ്ട് അക്രമികൾ പണ സഞ്ചി തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് നാടകീയ രംഗങ്ങളിൽ കലാശിച്ചത്. പണം തട്ടിയെടുക്കുന്നതിന് ഇടയിൽ അക്രമികളുടെ കയ്യിൽ നിന്നും സഞ്ചികളിൽ ഒന്ന് റോഡിലേക്ക് തെറിച്ച് വീണു. വീഴ്ചയില്‍ സഞ്ചിയില്‍ നിന്നും നോട്ട് കെട്ടുകൾ റോഡിൽ ചിതറി. ഇതോടെ വഴിയാത്രക്കാരും കച്ചവടക്കാരും മറ്റ് വാഹനങ്ങളില്‍ പോയവരും നോട്ട് കെട്ടുകൾ സ്വന്തമാക്കാന്‍ തിരക്ക് കൂട്ടി. 

രാത്രി 9:30 -ഓടെ വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് പോകുകയായിരുന്ന ആഡംബര ബസ്, ജയ്‌സ്വാൾ ധാബയിൽ നിർത്തിയപ്പോഴാണ് സംഭവം നടന്നത്. ഗുജറാത്തിലെ പത്താൻ ജില്ലയിൽ നിന്നുള്ള ജീരക വ്യാപാരിയായ ഭാവേഷ് ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ മോഷ്ടാക്കൾ ഇയാളെ ലക്ഷ്യം വെക്കുകയായിരുന്നു. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച് ബാഗുകൾ കൈക്കലാക്കി ബൈക്കിൽ കയറി രക്ഷപ്പെടുന്നതിനിടയിലാണ് മോഷ്ടാക്കളുടെ കയ്യിൽ നിന്നും പണം അടങ്ങിയ ഒരു ബാഗ് റോഡിൽ വീണത്. 

Scroll to load tweet…

ബാഗിൽ നിന്നും പണം നിലത്ത് ചിതറിയതോടെ അത് സ്വന്തമാക്കാനായി ആ സമയം റോഡിൽ ഉണ്ടായിരുന്ന വരും ധാബയിൽ എത്തിയവരും ഓടിക്കൂടി. ആളുകൾ പണം കൈക്കലാക്കിയതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി. ഇരുബാഗുകളിലായി ലക്ഷക്കണക്കിന് രൂപ ഉണ്ടായിരുന്നുവെന്ന് വ്യാപാരിയായ ഭാവേഷ് പറഞ്ഞു, എന്നാൽ, ജനക്കൂട്ടം റോഡിൽ ചിതറിയ പണം കൊള്ളയടിച്ചതിന് ശേഷം 4 – 5 ലക്ഷം രൂപ മാത്രമേ വീണ്ടെടുക്കാൻ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവരം ലഭിച്ചതിനെത്തുടർന്ന് കൊഖ്‌രാജ് പോലീസ് സ്ഥലത്തെത്തി വ്യാപാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കൊള്ളയടിക്കപ്പെട്ട തുക കൃത്യമായി കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുക ആണെന്നും ഇൻസ്പെക്ടർ സിബി മൗര്യ പറഞ്ഞു. പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രദേശം സീൽ ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.