ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ഇടുക്കി: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്. ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ കുഴിച്ചിട്ടതായിട്ടാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. നായ്കക്കള്‍ എന്തോ വസ്തു കടിച്ചു വലിക്കുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ അവയെ ഓടിച്ച് വിട്ടതിന് ശേഷം പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് മനസിലായത്. പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. ഇവര്‍ ഉടന്‍ തന്നെ രാജാക്കാട് പൊലീസില്‍ വിവരമറിയിച്ചു.

പൊലീസിന്‍റെ അന്വേഷണത്തെ തുടര്‍ന്ന് പൂനം സോറന്‍ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ ഇപ്പോഴത്തെ ഭര്‍ത്താവായ മോത്തിലാല്‍ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂനം സോറന്‍റെ ആദ്യഭര്‍ത്താവ് ഏഴ് മാസം മുന്‍പ് മരിച്ചു പോയിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബറിലാണ് ഇവര്‍ രണ്ടാമത് വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവര്‍ പ്രസവിച്ചത്. ജനിച്ച ഉടനെ ജീവനില്ലാത്തതിനെ തുടര്‍ന്ന് കുഴിച്ചിട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates