Asianet News MalayalamAsianet News Malayalam

ബെവ്കോയിൽ സ്ഥിരപ്പെടുത്തിയതിൽ പലതും അനാവശ്യ നിയമനങ്ങൾ

ജീവനക്കാരെ നിയമിച്ചതിന് പിന്നാലെ ബെവ്കോ ഉത്തരവിറക്കി. സ്ഥിര ജീവനക്കാര്‍ കുറഞ്ഞത് 6000 ലേബല്‍ എങ്കിലും ദിവസം ഒട്ടിക്കണം. പരമാവധി ഒട്ടിക്കാന്‍ ശ്രമിക്കണം. കരാര്‍ ജീവനക്കാരായിരിക്കെ ദിവസം 10000 ലേറെ ലേബല്‍ ഒട്ടിച്ചവര്‍ക്ക് സ്ഥിര നിയമനം കിട്ടിയപ്പോള്‍ എത്ര ലേബല്‍ ഒട്ടിക്കുന്നുണ്ടാവും.? തൃശൂര്‍ വെയര്‍ ഹൗസിലെ ലേബല്‍ ഒട്ടിച്ച കണക്ക് വിവരാവകാശ നിയമപ്രകാരം എടുത്തു

തിരുവനന്തപുരം : 426 പുറംകരാര്‍ തൊഴിലാളെ ഒന്നാം പിണറായി (firsst pinarayi govt)സര്‍ക്കാര്‍ ലേബലിംഗ് (labelling)തൊഴിലാളികളായി ബെവ്കോയില്‍ (bevco)സ്ഥിരപ്പെടുത്തുമ്പോള്‍ പകുതി ജീവനക്കാരുടെ പോലും ആവശ്യമുണ്ടായിരുന്നില്ല എന്നതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ്ന്യൂസിന് കിട്ടി. സ്ഥിര ജോലിക്കാര്‍ ദിവസം ചുരുങ്ങിയത് 6000 ലേബല്‍ ഒട്ടിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്കയിടത്തം അതില്‍ പകുതി പോലും ഒട്ടിക്കുന്നില്ല എന്നതിന്‍റെ വിവരാവകാശ രേഖകളാണ് ഏഷ്യാനെറ്റ്ന്യൂസിന് കിട്ടിയത്. സ്ഥിര ജീവനക്കാര്‍ക്ക് പോലും പണിയില്ലാതിരിക്കുമ്പോഴാകട്ടെ മിക്ക വെയര്‍ ഹൗസുകളില്‍ കരാറുകാറും ലേബല്‍ ഒട്ടിച്ച് ബെവ്കോയ്ക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് ഉണ്ടാക്കുന്നത്.ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം. കുപ്പിയിലാക്കിയ നിയമനങ്ങള്‍.

ലേബലിംഗ് തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും യൂണിയന്‍ നേതാക്കളും സ്ഥിരപ്പെടുത്താന്‍ മല്‍സരിച്ചപ്പോള്‍ സ്ഥിര ജീവനക്കാരുടെ എണ്ണം ആവശ്യമായതില്‍ ഇരട്ടിയിലേറെയായി. ഇത്രയേറെ ലേബലിംഗ് തൊഴിലാളികള്‍ സ്ഥിര നിയമനം നേടിയപ്പോള്‍ നമ്മുടെ ബെവ്കോ വെയര്‍ഹൗസുകളില്‍ സംഭവിക്കുന്നതെന്താണെന്ന് നമുക്കൊന്ന് നോക്കാം.

ജീവനക്കാരെ നിയമിച്ചതിന് പിന്നാലെ ബെവ്കോ ഉത്തരവിറക്കി. സ്ഥിര ജീവനക്കാര്‍ കുറഞ്ഞത് 6000 ലേബല്‍ എങ്കിലും ദിവസം ഒട്ടിക്കണം. പരമാവധി ഒട്ടിക്കാന്‍ ശ്രമിക്കണം. കരാര്‍ ജീവനക്കാരായിരിക്കെ ദിവസം 10000 ലേറെ ലേബല്‍ ഒട്ടിച്ചവര്‍ക്ക് സ്ഥിര നിയമനം കിട്ടിയപ്പോള്‍ എത്ര ലേബല്‍ ഒട്ടിക്കുന്നുണ്ടാവും.? തൃശൂര്‍ വെയര്‍ ഹൗസിലെ ലേബല്‍ ഒട്ടിച്ച കണക്ക് വിവരാവകാശ നിയമപ്രകാരം എടുത്തു.

ആറുമാസത്തെ കണക്ക് ചോദിച്ചപ്പോള്‍ തന്നത് ജൂണ്‍ 22 മുതലുള്ളത്. അന്ന് ഡ്യൂട്ടിയിലുണ്ടായ 23 സ്ഥിരം ജീവനക്കര്‍ ചേര്‍ന്ന് ഒട്ടിച്ചത് 33279 ലേബല്‍. ഒട്ടിക്കേണ്ടത് 1,38,000. നാലില്‍ ഒന്ന് പോലും ഒട്ടിച്ചില്ല. അതായത് ഒരാള്‍ 6000 ലേബല്‍ ഒട്ടിക്കേണ്ട സ്ഥാനത്ത് ഒട്ടിച്ചത് ശരാശരി 1500 ല്‍ താഴെ. തൊട്ടടുത്ത ദിവസം ഒരു ലക്ഷത്തി 80000 എങ്കിലും ഒട്ടിക്കേണ്ടിടത്ത് ഒട്ടിച്ചത് വെറും 48,000 ലേബല്‍ മാത്രം. മിക്ക ദിവസവും ഇതുപോലെയൊക്കെ തന്നെ. കിട്ടിയ എല്ലാ കണക്കും കൂട്ടി നോക്കുമ്പോള്‍ തൃശൂര്‍ വെയര്‍ ഹൗസില്‍ ശരാശരി ഒരു ദിവസം 25 ജീവനക്കാര്‍ ഒരു ലക്ഷത്തി 80,000 ലേബല്‍ ഒട്ടിക്കേണ്ട സ്ഥാനത്ത് 75000 പോലും ഒട്ടിക്കുന്നില്ല എന്ന് വ്യക്തം.

ഈ വലതുഭാഗത്തുള്ളതാണ് താല്‍ക്കാലിക കരാറുകാര്‍ ഒട്ടിച്ചതിന്‍റെ കണക്ക്. കരാറുകാര്‍ക്ക് ചുരുങ്ങിയത് 8000 എങ്കിലെ ഒട്ടിച്ചാലേ 660 രൂപ കൂലി കിട്ടൂ. അവര്‍ക്ക് കൂലി കിട്ടാനുള്ള മിനിമം അവരെ കൊണ്ട് സ്ഥിരം ജോലിക്കാര്‍ ഒട്ടിപ്പിക്കും. ബാക്കി വരുന്നത് മാത്രം സ്ഥിരം ജീവനക്കാര്‍. അങ്ങനെയിരിക്കെയാണ് 2021 ജൂണ്‍ 16 ആകെ 7050 ലേബല്‍ മാത്രം ഒട്ടിക്കേണ്ടി വന്നത്. അതെല്ലാം കരാറുകാരെ കൊണ്ട് ഒട്ടിപ്പിച്ച് 19 സ്ഥിരം ജീവനക്കാര്‍ ഒന്നുപോലും ഒട്ടിക്കാതെ വെറുതെ ഇരുന്നു. സ്ഥിര ജീവനക്കാര്‍ക്ക് നിശ്ചയിച്ചതിന്‍റെ പകുതി പോലും ഒട്ടിക്കാനില്ലാത്തപ്പോഴാണ് മിക്ക വെയര്‍ഹൗസുകളിലും കരാറുകാരെ നിലനിര്‍ത്തി ബെവ്കോയ്ക്ക് വന്‍ നഷ്ടമുണ്ടാക്കുന്നത്.

സ്ഥിരം ജീവനക്കാരെല്ലാം ദിവസം 15000 വരെ ലേബല്‍ ഒട്ടിച്ച സ്ഥാനത്താണ് ഇപ്പോള്‍ ദിവസം 3000 ലേബല്‍ പോലും ഒട്ടിക്കാതെ വെറുതെയിരിക്കുന്നത്. സ്ഥിരം ജീവനക്കാര്‍ വെറുതെയിരിക്കുമ്പോഴും കരാര്‍ തൊഴിലാളികള്‍ക്ക് ഓരോ മാസവും ബെവ്കോ ലേബല്‍ ഒട്ടിക്കാന്‍ ലക്ഷങ്ങള്‍ ഇപ്പോഴും കൊടുക്കുകയും ചെയ്യുന്നു.