എങ്കിലും ഹോസ്റ്റല്‍ എനിക്കിഷ്മാണ്!
ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്.
മൂന്ന് വ്യത്യസ്ഥ സാഹചര്യങ്ങളില്‍ നിന്ന് ഒരേ റൂമിലേയ്‌ക്കെത്തിയ മൂന്നു പേര്‍. എത്രയൊക്കെ ശ്രമിച്ചിട്ടും ഒരു പരിധിയ്ക്കപ്പുറം ആരെയുമെനിയ്ക്ക് ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താനിഷ്ടമല്ലെന്ന കാരണം കൊണ്ട് വഴക്കുകള്‍ പതിവായി.
ആതിര സന്തോഷ് എഴുതുന്നു
പ്ലസ് ടു കഴിഞ്ഞുള്ള ആ അവധിക്കാലത്തെ ജൂലൈ മാസത്തിലെ രണ്ടോ മൂന്നോ ദിനങ്ങളാണ് ജീവിതം മാറ്റി മറിച്ചത്! നിംഹാന്‍സില്‍ നഴ്‌സിങ്ങിന് സീറ്റ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ മാന്നാനം കെ ഇ കോളേജിലെ ബിഎസ്‌സി സുവോളജി സീറ്റും ഒരു കോളേജ് കുമാരിയുടെ സ്വപ്നങ്ങളും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മറക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി.
ഒപ്പം പഠിച്ച സുഹൃത്ത് കൂടെയുണ്ടല്ലോ എന്ന ആശ്വാസം മാത്രം കൂടെ ചേര്‍ത്തുപിടിച്ച് ഒരു മാസം കടന്നു പോയി. ജൂലൈ മുപ്പതിന് ആദ്യമായി കേരളം വിട്ട് പുറത്തേയ്ക്ക് പോവുന്ന ഒരു ശരാശരിക്കാരിയുടെ വേദനകളും നിസ്സഹായതകളും മാറ്റി വെച്ച് കരയാതെ, കണ്ണു നിറയ്ക്കാതെ ഞാനിറങ്ങി.
ഓഗസ്റ്റ് ഒന്നിന് കോളേജില്‍ ജോയിന്‍ ചെയ്ത ശേഷം ഹോസ്റ്റലിലേയ്ക്ക് ആദ്യമായി പോവുമ്പോഴാണ്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നിന്ന് ഹോസ്റ്റലിലേയ്ക്കുള്ള ദൂരത്തില്‍ ഞാനാദ്യമായി പൊട്ടിക്കരഞ്ഞത്. കുറച്ചു മുമ്പ ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു തന്ന പുതിയ റൂംമേറ്റ്‌സിന്റെ പേരോ മുഖമോ ഒന്നും ഓര്‍മ്മയില്ലാതെ നല്ല ഭാരമുള്ള ബാഗുകളുമായി ഹോസ്റ്റലിലേയ്ക്ക്.
മറ്റേതോ ലോകത്തിലെന്നതു പോലെ അന്ന് ആ കെട്ടിടത്തിന് എത്ര നിലയുണ്ടെന്നോ ഭിത്തിയുടെ പെയിന്റിന്റെ നിറമെന്തെന്നതോ ഒന്നും മനസിലേയ്ക്ക് വന്നില്ല. റൂം നമ്പര്‍ മുന്നൂറ്റിപ്പത്തെന്നെഴുതിയ ഒരു കൊച്ചു കടലാസും കയ്യില്‍ പിടിച്ച് നാലാം നിലയിലെത്തി ആരോ കാണിച്ചു തന്ന ഇടനാഴിയിലൂടെ മുന്നോട്ട്.
സാധനങ്ങളൊക്കെ തല്ക്കാലം ഒന്നെടുത്തു വെയ്ക്കാന്‍ സഹായിച്ച ശേഷം രാത്രി ബസിന് അച്ഛന്‍ നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ നിസഹായതയോടെ നില്ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഒരോട്ടത്തിന് പിന്നാലെ ചെന്ന് എന്നെയും തിരിച്ചു കൊണ്ടു പോ എന്നു കരയാന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അനുവദിച്ചില്ല. ഫോണെടുത്ത് അമ്മയെ വിളിച്ചു. പ്ലസ്ടുവിന് കൂടെ പഠിച്ച ജിപ്‌സണെ വിളിച്ചു.
ആരെയെങ്കിലുമൊക്കെ വിളിച്ച് ആരെങ്കിലുമൊക്കെ ഹോസ്റ്റല്‍ ചുവരുകള്‍ക്കുമപ്പുറം ജീവിച്ചിരിപ്പുണ്ടെന്ന് സ്വയം ബോധിപ്പിയ്ക്കുവാനായിരുന്നുവോ എന്തോ..!
ആദ്യവര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതമോര്‍ത്താല്‍ ഇപ്പോഴും ചിരി വരും. മൂന്ന് വ്യത്യസ്ഥ സാഹചര്യങ്ങളില്‍ നിന്ന് ഒരേ റൂമിലേയ്‌ക്കെത്തിയ മൂന്നു പേര്‍. എത്രയൊക്കെ ശ്രമിച്ചിട്ടും ഒരു പരിധിയ്ക്കപ്പുറം ആരെയുമെനിയ്ക്ക് ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുവാനിഷ്ടമല്ലെന്ന കാരണം കൊണ്ട് വഴക്കുകള്‍ പതിവായി. രാത്രി വൈകിയും ലൈറ്റിടുന്നതിന്, ഞാനുറങ്ങുമ്പോള്‍ ഉറക്കെ സംസാരിച്ചെന്നെ ഉണര്‍ത്തുന്നതിന്, ഫുള്‍ സ്പീഡില്‍ ഫാനിടുന്നതിന്, എന്തിനൊക്കെയാണ് അന്ന് വഴക്കു കൂടിയത്!
പണ്ടു മുതല്‍ക്കേ ദേഷ്യവും വാശിയും മേമ്പൊടിയ്ക്ക് കുറച്ചധികം അഹങ്കാരവും കൈമുതലായി ഉണ്ടായിരുന്നവള്‍ക്ക് ഹോസ്റ്റല്‍ ജീവിതം ദുസ്സഹം തന്നെയായിരുന്നു.
ദോശയും ഇഡ്ഡലിയും എന്തിന്, കുത്തരിച്ചോറ് വരെ വെറുത്ത് പോയതും ഹോസ്റ്റല്‍ ജീവിതത്തില്‍ നിന്നാണ്. ഏറ്റവും ചെറിയ ഗ്ലാസില്‍ പകുതി ചായയും കരിഞ്ഞതും പുളി കാരണം വായില്‍ നിന്ന് തൊണ്ടയിലേയ്ക്ക് ഇറക്കാന്‍ പോലും പറ്റാത്തതുമായ ദോശയും ഇതില്‍ കഷ്ണമൊന്നുമില്ലേ ദൈവമേ എന്ന് സ്വയം നാണിയ്ക്കുന്ന സാമ്പാറും ഒക്കെ കഴിച്ച് ശീലിയ്‌ക്കേണ്ടി വന്നു.
കോളേജും ഹോസ്റ്റലുമായി ജീവിതം തന്നെ വെറുത്ത് പോവുമ്പോള്‍ വല്ലപ്പോഴും മാത്രം കിട്ടുന്ന മൂന്നോ നാലോ ദിവസത്തെ ലീവിന് കയ്യില്‍ത്തടയുന്നതൊക്കെ പെറുക്കിയടുക്കി നാട്ടിലേയ്‌ക്കൊരോട്ടവും വായിലിടും മുമ്പേ അലിഞ്ഞു പോയ മിഠായി പോലെ തീര്‍ന്ന ദിവസങ്ങള്‍ക്കൊടുവില്‍ വീണ്ടും മടങ്ങിയെത്തി മുറികളിലേയ്ക്ക് സ്വയമൊരു ഒതുങ്ങിക്കൂടലും പതിവായി.
കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കുമപ്പുറം ഏതെല്ലാമോ നാടുകളില്‍ നിന്നു വന്ന എത്രയോ പേര്‍ ഒരുമിച്ച് ഒരു കുടുംബം പോലെ കഴിയുന്ന ഇടം കൂടിയാണ് ഹോസ്റ്റല്‍! പന്ത്രണ്ട് വര്‍ഷം സ്‌കൂളുകളില്‍ ചിലവഴിച്ചിട്ടും നിനക്ക് സുഖമാണോടീ എന്ന് വല്ലപ്പോഴും വിളിച്ച് കുശലം ചോദിയ്ക്കാന്‍ പോലും പേരിന് ഒരു സുഹൃത്ത് പോലുമില്ലാതെയിരുന്നവള്‍ക്ക് എത്രയോ അധികം സൗഹൃദങ്ങളെ സമ്മാനിച്ചതും ഹോസ്റ്റല്‍ തന്നെയാണ്. മെസ് ഹാളും വരാന്തകളും സ്റ്റഡി റൂമും പുറത്തെ മുറ്റവും മുറികളും ഒക്കെ കടന്ന് മറ്റൊരു ലോകത്തിന്റെ പ്രതീതി സമ്മാനിയ്ക്കുന്ന ഹോസ്റ്റല്‍ ദിനങ്ങള്‍!
ലോകത്തിന്റെ ഏതു കോണിലെത്തിയാലും എന്നും തിരിച്ചു മടങ്ങി വരാന്‍ ഞാന്‍ കൊതിച്ചേക്കാവുന്ന ഏകയിടവും ഇനിമേല്‍ ഇതുതന്നെയായേക്കാം! ഹോസ്റ്റലെന്ന വാക്ക് വികാരം കൂടിയായിത്തീരുന്നത് ഇതൊക്കെ കൊണ്ടുതന്നെയാണ്.
'ഇടനാഴി'യില്‍ ഇതുവരെ
ഷിബു ഗോപാലകൃഷ്ണന്‍: ഒരു പാതിരാ പ്രണയത്തിന്റെ കഥ
ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!
രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!
ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!
മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!
ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!
അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത് ഒരു 'മീശമാധവന്‍'
സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!
മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു നുഴഞ്ഞുകയറ്റക്കാരന്‍!
സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!
പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്
ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍...
റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച് നടക്കുന്നത് കേള്‍ക്കാന്‍!'
സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!
വിനീത പാട്ടീല്‍: ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!
മിഷാല്‍: ആ പഴ്‌സില്‍ എന്റെ ജീവിതമായിരുന്നു!
പ്രസാദ് പൂന്താനം: തല്ലിയതും പോരാ, ഗുണ്ടകള്‍ കുപ്പികളും കൊണ്ടുപോയി!
ശ്രുതി രാജേഷ് : സെല്‍ഫിക്കാലത്തിനു മുമ്പുള്ള ഒരു ഹോസ്റ്റല്‍!
റാഷിദ് സുല്‍ത്താന്‍: എഞ്ചിനീയറിംഗ് ഹോസ്റ്റല്‍ ഡാ!
ജുനൈദ് ടി പി തെന്നല : ഞങ്ങള്‍ക്കൊന്നും വെവ്വേറെ പാത്രങ്ങള്‍ ഉണ്ടായിരുന്നില്ല