Asianet News MalayalamAsianet News Malayalam

പാലക്കാട്ടെ പൊലീസുകാരുടെ മരണത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതി സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഷോക്കേറ്റതിന് ശേഷം മൃതദേഹം കൈവണ്ടിയിൽ കയറ്റി പറമ്പിലേക്ക് മാറ്റിയതെന്ന് പാലക്കാട് എസ്.പി ആർ.വിശ്വനാഥ്

പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാർ ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പന്നിക്ക് വേണ്ടി വൈദ്യുതക്കെണി വച്ച പ്രദേശവാസിയായ വർക്കാട് സ്വദേശിയായ സുരേഷാണ് അറസ്റ്റിലായത്. ഇയാളുടെ വീടിന് സമീപത്ത് വെച്ചാണ് ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവർ ഷോക്കേറ്റ് മരിച്ചത്. എന്നാൽ മൃതദേഹങ്ങൾ ക്യാമ്പിന് സമീപത്തെ വയലിലാണ് കണ്ടെത്തിയിരുന്നത്. സുരേഷ് തന്നെയാണ് മൃതദേഹങ്ങൾ വയലിൽ കൊണ്ടിട്ടതെന്നാണ് കണ്ടെത്തൽ. മരിച്ചവരിൽ ഒരാളുടെ ഫോൺ ക്യാമ്പിന് സമീപത്തേക്ക് ഇയാൾ വലിച്ചെറിഞ്ഞെന്നും പാലക്കാട് എസ്പി ആർ വിശ്വനാഥ് വിശദീകരിച്ചു. 

സുരേഷിന്റെ വീടിന്റെ മതിലിനോട് ചേർന്നാണ് പന്നിക്കെണിവെച്ചിരുന്നത്. രാത്രിയിൽ കെണിയിലേക്ക് ഇലക്ട്രിസിറ്റി കണക്ഷനും കൊടുത്തു. രാത്രിയിൽ  ഇതുവഴിവന്ന പൊലീസുകാർക്ക് ഷോക്കേറ്റു. പുലർച്ചെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സുരേഷ് മൃതദേഹങ്ങൾ പാടത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. വീട്ടിലുള്ള കൈവണ്ടിയിൽ കയറ്റിയാണ് ഒരാളുടെ മൃതദേഹം സുരേഷ് വയിലിലേക്ക് കൊണ്ടുപോയിട്ടത്. രണ്ടാമത്തെയാളുടെ മൃതദേഹം ചമന്ന് കൊണ്ട് പോയും വയലിൽ ഉപേക്ഷിച്ചു.  പൊലീസുകാരിൽ ഒരാളുടെ മൊബൈൽ ഫോൺ ക്യാമ്പിനു അടുത്ത് കൊണ്ടിട്ടതും സുരേഷാണ്. ഇയാൾക്ക്  പുറത്ത് നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. ഇയാൾക്കൊപ്പം മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

ഇന്നലെ രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിന്‍റെ  പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.