Asianet News MalayalamAsianet News Malayalam

റെഡി ടു വെയിറ്റ് ജന്മങ്ങള്‍

Shamna Kolakkodan on the day i became feminist
Author
Thiruvananthapuram, First Published Feb 9, 2018, 9:32 PM IST

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.

Shamna Kolakkodan on the day i became feminist

വല്യുമ്മ മീനിന്റെ മുള്ളടക്കം തിന്നുന്നൊരാളാണ്. നമ്മളില്‍ പലരും അങ്ങനെ ചെയ്യാറുണ്ട്. നമുക്കത് ഇഷ്ടവുമാണ്. പക്ഷെ, പല്ലില്ലാത്ത 75 ലും വല്യുമ്മ മീന്‍മുള്ള് കഷ്ടപ്പെട്ട് തിന്നുമ്പോള്‍ നല്ല കഷ്ണം ഉണ്ടായിട്ടും പിന്നെയുമെന്തിനാ മുള്ള് തിന്നുന്നെ എന്ന് ചോദിച്ചാല്‍ പറയും, കളയാന്‍ തോന്നുന്നില്ല, പണ്ട് ഈ മുള്ള് മാത്രമായിരുന്നു ഞങ്ങള്‍ക്ക് മീനെന്ന്.  ആകെയുണ്ടായിരുന്ന ഇത്തിരി അരിയിട്ട് വീട്ടിലെ പെണ്ണുങ്ങളെല്ലാം കഞ്ഞിവെള്ളം മുക്കിക്കുടിച്ച് വറ്റുള്ള ഭാഗം വീട്ടിലെ ആണുങ്ങള്‍ക്കായി മാറ്റി വയ്ക്കുമായിരുന്നു. ഒരിക്കല്‍ വെറും കഞ്ഞി വെള്ളം മുക്കി കുടിക്കെ ഒരു സ്ത്രീ ആഹ്ലാദത്തോടെ വിളിച്ചുകൂവി, 'ഹാ!ഹാ! ദാ എന്റെ കഞ്ഞിവെള്ളത്തിലൊരു വറ്റ്..'

ഇതും വല്യുമ്മ പറഞ്ഞു കേട്ട കഥയാണ്.

ഇതു പോലെ വറ്റുള്ള കഞ്ഞി, വട്ടമൊത്ത പത്തിരി, എല്ലുകൂടാത്ത ഇറച്ചി ഇതൊക്കെയായിരുന്നു വീട്ടിലെ ആണുങ്ങള്‍ക്കായി പ്രധാനമായും നീക്കിവെച്ചിരുന്നത് പോലും.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഭക്ഷണ കാര്യത്തില്‍ പോലും പണ്ടു മുതലേ വേര്‍തിരിവ് കാണാം. നല്ല ഭാഗം വീട്ടിലെ ആണുങ്ങള്‍ക്കും മിച്ചം വരുന്നത് സ്ത്രീകള്‍ക്കും മതിയെന്ന് കാലം നാമറിയാണ്ട് നമ്മളെ പഠിപ്പിച്ചു. എല്ലാര്‍ക്കും വിളമ്പി എല്ലാവരെയും ഊട്ടി ഏറ്റവുമൊടുവില്‍ അടുപ്പിന്റടുത്തിരുന്ന് ചട്ടിയില്‍ കഴിക്കുന്ന ഉമ്മമാരെ കണ്ടിട്ടുണ്ട്. ഇനി ഒരുമിച്ചിരുന്ന് തിന്നുവാണേലും എനിക്ക് ചാറിലെ മീന്‍ മതിയെന്നും പറഞ്ഞ് പൊരിച്ച മീന്‍ മറ്റു പലരുടെയും മുന്നിലേക്ക് (ഒരിക്കലും എന്റെ മുന്നിലേക്കല്ല ) നീക്കി വെക്കുന്ന ഉമ്മമാരെയും കണ്ടിട്ടുണ്ട്. ചിലര്‍ക്കെങ്കിലും ഇത് സ്‌നേഹം കൊണ്ടൊന്നുമല്ല, ആണിനെ തൃപ്തിപ്പെടുത്തേണ്ടവളാണെന്ന കണ്ടു ശീലിച്ചു പോന്ന ദു:ശീലം. ആണുങ്ങള്‍ വിട്ടില്‍ വന്നാല്‍ അവരെ ട്രീറ്റ് ചെയ്യുന്ന രീതിയും പെണ്ണിനെ ട്രീറ്റ് ചെയ്യുന്ന രീതിയും വളരെ അന്തരമുണ്ട്. എത്രയോ തവണ കലഹിച്ച കാര്യമാണ്. ഇനിയും കലഹിക്കും.

മീന്‍ കഷ്ണത്തില്‍ തുടങ്ങി പിന്നാലെ വരുന്ന ഒരേ നൂലില്‍ കോര്‍ത്ത ഒരു പാട് കാര്യങ്ങളുണ്ട് കെട്ടോ. കുടുംബത്തില്‍ പെണ്ണനുഭവിക്കുന്ന സ്വാതന്ത്ര്യം എന്തെന്നും എത്ര കലഹിച്ചാണത് ചിലരെങ്കിലും അത് സ്വന്തമാക്കിയതെന്നും ആലോചിച്ചു നോക്കൂ.. സ്വന്തം വിവാഹത്തിന്റെ കാര്യത്തില്‍ പോലും തീരുമാനമെടുക്കാന്‍ അനുവാദമില്ലാത്ത എത്ര പെണ്‍കുട്ടികള്‍. സ്‌നേഹ ബന്ധങ്ങളുടെ കാര്യത്തിലോ? ആണുങ്ങള്‍ ചങ്കൂറ്റത്തോടെ പെണ്ണിനെ ഇറക്കിക്കൊണ്ടുവരലും പെണ്ണുങ്ങള്‍ വീട്ടുകാരെ നാണം കെടുത്തി ഒളിച്ചോടലുമെന്നാണ് നമ്മള്‍ പറയാറ്.

പെണ്ണിന്റെ സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്ത് ചെയ്ത് ക്ഷീണിച്ചവരാണ് നമ്മള്‍. വല്ല മാറ്റവുമുണ്ടോ..? എങ്ങനൊക്കെ പിടിച്ചു നിന്നാലും തരംതാഴ്ത്തലെന്ന് നിങ്ങള്‍ക്ക് തോന്നാവുന്ന,  എന്നാല്‍ കേള്‍ക്കും തോറും വാശി കൂടുന്ന, 'നീ വെറും പെണ്ണാണെന്ന' ഒറ്റവാക്കേ ശകാരിക്കുന്നവര്‍ക്ക് പറയാനുണ്ടാവൂ. 

അവന്റെ വസ്ത്രം ഇസ്തിരിയിടുന്നു, പറയുന്നതിനു മുന്നേ ഇഷ്ടഭക്ഷണം മുന്നിലെത്തുന്നു, ഇഷ്ടങ്ങളൊക്കെ നടത്തിക്കൊടുക്കുന്നു, എതിര്‍ത്ത് സംസാരം ഉണ്ടാവാതെ വളരെ സന്തോഷത്തോടെ അവനെ കൊണ്ടു പോവുന്നു. ഒരാണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം എന്ത് സുന്ദരമായ സംഗതിയാണിതൊക്കെ.പക്ഷെ ഇതിനൊരു മറുവശമുണ്ട്. അല്ലലൊന്നും അറിയിക്കാതെ തലയില്‍ വെച്ച് വളര്‍ത്തി കൊണ്ട് വന്ന ഇത്തരം ആണ്‍കുട്ടികള്‍ തന്റെ ഭാര്യയിലും കാമുകിയിലുമൊക്കെ തേടുന്നതും കാണാനാഗ്രഹിക്കുന്നതും ഇത്തരം പെണ്ണുങ്ങളെയാവും. ഇല്ലെങ്കിലെന്താവും.. ചിന്തിച്ചു നോക്കൂ.

ഇവിടെ ഞങ്ങടെ നാട്ടില്‍ സല്‍ക്കാരങ്ങളോ ആഘോഷങ്ങളോ വീടുകളില്‍ സംഘടിപ്പിച്ചാല്‍ ആദ്യം ഭക്ഷണ സാധനങ്ങള്‍ ചൂടോടെ വിളമ്പി ആദ്യത്തെ റൗണ്ടില്‍ ഇരുത്തുന്നത് ആണുങ്ങളെയാണ്. കാരണം, 'ഓല് തിന്നിട്ടേ നമ്മള് തിന്നാന്‍ പാടുള്ളൂ'. എല്ലാം കഴിഞ്ഞ് തണുത്ത ഭക്ഷണം അടുക്കളയിലിരുന്ന് തിന്ന് പാത്രം കമിഴ്ത്തി വെക്കേണ്ടവരാണ് പെണ്ണുങ്ങള്‍.

ആഘോഷവേളകളിലെ ഓട്ടപ്പാച്ചിലുകള്‍ ശ്രദ്ധിച്ചിട്ടില്ലേ, പുതുവസ്ത്രത്തില്‍ കാലും നീട്ടി നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കുന്ന പുരുഷപ്രജകളും അടുക്കളയില്‍ ചെമ്പിനു ചുറ്റും കിടന്നോടുന്ന ഉമ്മമാരും. ഒന്നിരിക്കാനോ വന്നവരോടൊന്ന് സംസാരിക്കാനോ പലര്‍ക്കും പറ്റാറില്ല. അടുത്ത തവണയാവാം എന്നു പരിഭവിച്ചാണ് കുടുംബത്തിലെ പല സ്ത്രീകളും യാത്ര പറഞ്ഞു പോവാറ്. പക്ഷെ വര്‍ഷങ്ങളായിട്ടും ഒന്നിച്ചിരിക്കാനവര്‍ക്ക് പറ്റിയിട്ടില്ല എന്നതാണ് സത്യം.

പെണ്ണ് സഹനത്തിന്റെ ആള്‍രൂപമാണ് കൂട്ടരേ. ത്യാഗമാവണം അവളുടെ മുഖമുദ്ര. കല്യാണ വീട്ടില്‍ പിന്നാമ്പുറം വഴി കയറാനും മിച്ചം വരുന്ന ആഹാരസാധനങ്ങള്‍ അടുക്കളയിലിരുന്ന് തിന്നാനും മീനില്ലേലും ചോറുണ്ണാമെന്നും പരിശീലിക്കപ്പെട്ടവര്‍. റെഡി ടു വെയിറ്റ് ജന്മങ്ങള്‍. ഇതിനൊക്കെ വളം വെച്ച് കൊടുത്ത തരുണികളെ എത്ര ശകാരിച്ചാലും മതിയാവൂല. ഇന്നും അതിനൊന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല കെട്ടോ. അതു കൊണ്ടാണ് ഗാര്‍ഹിക പീഡനം പോലും പിന്തുണക്കുന്ന ആ 69 % കുലംകുത്തി സ്ത്രീകളെ നമ്മളിന്നലെ കണ്ടത്.

അതോണ്ട് കൂട്ടരേ, മീന്‍ കഷ്ണത്തിന്റെ കാര്യം വെറും പുച്ഛം കൊണ്ട് പറഞ്ഞു തള്ളുന്നവരേ, ആണ്‍കോയ്മയുടെ ഉച്ചിയില്‍ നില്‍ക്കുന്ന നിങ്ങളില്‍ പല ഏമാന്‍മാരും ഇങ്ങനെ മീനിന്റെ നടുക്കണ്ടം തിന്ന് ശീലിച്ചവരാണ്. മീനില്ലേലും ഞങ്ങളിന്നസ്സലായി ചോറുണ്ണും..,പക്ഷേ, അന്ന് വീട്ടില്‍ മീന്‍ വാങ്ങിയിട്ടുണ്ടാവില്ലായിരിക്കണം..

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

നിജു ആന്‍ ഫിലിപ്പ്: ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

ജുനൈദ് ടിപി തെന്നല: ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

സുനിതാ ദേവദാസ്: ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!

വാണി പ്രശാന്ത്: സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍!

സൈറ മുഹമ്മദ്: 'നീയെന്താ ഫെമിനിസ്റ്റ് ആയോ?'

ഡോ. ഹസ്‌നത് സൈബിന്‍: നിലയ്ക്കാത്ത ഈ പെണ്‍വിലാപങ്ങള്‍ക്ക് എന്തുത്തരമുണ്ട്?

ജുനിയ ജമാല്‍: അവനായിരുന്നു ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്!

ചിത്രാ വിജയന്‍: സംരക്ഷിക്കേണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മതി!

മിലി: വിവാഹം എന്നിലെ ഫെമിനിസ്റ്റിനെ ഉണര്‍ത്തി

അലീഷ അബ്ദുല്ല: കന്യകാത്വം ആണ്‍കുട്ടികള്‍ക്ക് വേണ്ടേ?

അലിഷാ അംജദ്: ഒരു ഏഴാം ക്ലാസുകാരി പറയുന്നു; ഞാനും ഒരു കൊച്ചു ഫെമിനിസ്റ്റ്!

സ്മിത അജു​: എന്നിട്ടും, ഞാന്‍ ഫെമിനിസ്റ്റായി!

 

Follow Us:
Download App:
  • android
  • ios