ഞങ്ങള്‍ക്കൊന്നും വെവ്വേറെ പാത്രങ്ങള്‍ ഉണ്ടായിരുന്നില്ല
ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്.
അപരിചിതമായതെല്ലാം പരിചിതമായിത്തീര്‍ന്ന ഒരു തുരുത്തായിരുന്നു അലിഗഢ്. നാടുകടത്തപ്പെടുന്ന ഹൃദയ വേദനയോടെയാണ് അലിഗഢില്‍നിന്ന് നാട്ടിലേക്ക് തിരിച്ച് പോന്നത്. ഒരു പ്രവാസിയെപ്പോലെ ജീവിച്ചപ്പോഴും ഒരിക്കലും ആ മണ്ണ് വിട്ട് പോകണം എന്ന് ആഗ്രഹിച്ചിരുന്നില്ല. ഇന്നലെകളില്‍ ആരുമല്ലാതിരുന്നവരൊക്കെ ഇന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായി മാറിയിട്ടുണ്ട്. പോയകാലത്തെ ആരാണ് ഭൂതകാലം എന്ന് വിളിച്ചത് എന്നറിയില്ല. നഷ്ടപ്പെട്ട ആ നല്ല കാലം ഒരു ഭൂതത്തെപ്പോലെ എന്റെ ഓര്‍മകളില്‍ ഇപ്പോഴും വിരുന്നെത്താറുണ്ട്..
ഇന്ത്യയിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റി ആയിട്ട് പോലും ഹോസ്റ്റലില്‍ റൂം കിട്ടുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ഒന്നായിരുന്നു. 30.000 ത്തോളം കുട്ടികളുള്ള യൂണിവേഴ്‌സിറ്റിയില്‍ ബഹുഭൂരിപക്ഷവും ഹോസ്റ്റലിലാണ് താമസിക്കുന്നത്. യൂണിവേഴ്‌സിറ്റി നല്‍കുന്ന ഭൗതിക സൗകര്യങ്ങളും ഹോസ്റ്റലിലെ നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യവുമാണ് അതിനെ മോഹിപ്പിക്കുന്ന ഒന്നാക്കി തീര്‍ക്കുന്നത്. യൂണിവേഴ്‌സിറ്റിക്ക് അടുത്ത് വീടുള്ളവര്‍ പോലും ഹോസ്റ്റലില്‍ താമസിക്കാന്‍ തുടങ്ങിയതോടെ കഷ്ടത്തിലായത് കേരളത്തില്‍ നിന്നും കാശ്മീരില്‍ നിന്നുമൊക്കെ അഡ്മിഷന്‍ എടുത്ത കുട്ടികളായിരുന്നു. അത് കൊണ്ട് തന്നെ റൂം കിട്ടിയവര്‍ അവരുടെ ബെഡില്‍ ഒരാളെകൂടി അഡ്ജസ്റ്റ് ചെയ്ത് താമസിപ്പിക്കുമായിരുന്നു. ഒരു റൂമില്‍ നാല് ആളുകള്‍ക്കാണ് അനുമതി കിട്ടുക. അതില്‍ പലരും പലദേശക്കാരും. എന്നാല്‍ മലയാളികളുടെ റൂമില്‍ മിക്കവാറും ഒന്നിലധികം മലയാളികള്‍ ഉണ്ടാവും. അത് കൊണ്ട് തന്നെ പല റൂമുകളിലും മലയാളികള്‍ ശല്യക്കാരായിരുന്നു.
18 ഹോസ്റ്റലുകളുള്ള വിശാലമായ ക്യാപസില്‍ പി.ജിക്ക് അഡ്മിഷന്‍ എടുത്ത എനിക്ക് S.S North ലെ 94 നമ്പര്‍ റൂമിലായിരന്നു അലോട്ട്‌മെന്റ് കിട്ടിയത്. അതോടെ രണ്ട് അഭയാര്‍ത്ഥികളെയും കൂടെ കൂട്ടി. റാഷിയും മുന്നയും. അടുത്തടുത്ത റുമുകളിലായി സ്വാലിഹും ശിഹാബും ഉണ്ടായിരുന്നു. മുമ്പ് ആ റൂമില്‍ മലയാളിയായ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹം അവിടെ ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിയായതിനാല്‍ റൂമിലെ ബംഗാളിയും കാശ്മീരിയും ഞങ്ങളെ പ്രതീക്ഷയോടെയാണ് വരവേറ്റത് . എന്നാല്‍ ഞങ്ങളുടെ വരവോടെ ആ റൂം എസ്.എസ് ഹാളിലെ മലയാളികളുടെ ആസ്ഥാനമായി മാറി. പൊതുവെ നിശ്ശബ്ദമായിരുന്ന ആ വരാന്ത ഞങ്ങളുടെ വരവോടെ ഒച്ചപ്പാടും ബഹളവും നിറഞ്ഞതായി. ആദ്യമൊക്കെ സീനിയേഴ്‌സ് ചീത്തപറയുകയും ഉപദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് ഞങ്ങള്‍ മെരുങ്ങാതെ വന്നപ്പോള്‍ മാന്യന്മാരായ അവര്‍ ആ പണി നിര്‍ത്തി.
നഷ്ടപ്പെട്ട ആ നല്ല കാലം ഒരു ഭൂതത്തെപ്പോലെ എന്റെ ഓര്‍മകളില്‍ ഇപ്പോഴും വിരുന്നെത്താറുണ്ട്..
ഹോസ്റ്റല്‍ ഡൈനിങ്ങിലെ നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം ഇഷ്ടമില്ലാത്തതിനാല്‍ ഞങ്ങള്‍ വരാന്തയില്‍ വെച്ച് ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങി. ഒരു ചോറു പോലും വേവിക്കാന്‍ അറിയാത്ത ഞങ്ങള്‍ തിരിച്ച് പോന്നത് ഒരു ഹോട്ടല്‍ തുടങ്ങാന്‍ മാത്രമുള്ള വൈദഗ്ധ്യം നേടിക്കൊണ്ടാണ്. രാവിലെ പലരും ഉണരുന്നത് തന്നെ ഞങ്ങളുടെ ചട്ടിയും പാത്രങ്ങളില്‍ നിന്നുയരുന്ന സംഗീതം കേട്ടിട്ടാണ്. അത് കൊണ്ട് തന്നെ ചിലപ്പോള്‍ രാവിലെ തന്നെ നല്ല പച്ചത്തെറികള്‍ കേട്ട് കൊണ്ടണ് ഞങ്ങളുടെ ദിവസം ആരംഭിക്കുക. ഉപദേശവും ശകാരവും സഹിക്കാതെ വരുമ്പോള്‍ മലയാളത്തില്‍ തിരിച്ചു തെറിപറഞ്ഞു സായൂജ്യമടയും. ചിമ്പുട്ടന്‍ (ശിഹാബ്) ഉറുദുവില്‍ തെറിപറയാനും മിടുക്കനായിരുന്നു. മാതൃഭാഷയുടെ അന്തമായ സാധ്യതകള്‍ ഞങ്ങളെ പഠിപ്പിച്ചത് ചിമ്പുട്ടനാണ്. സീനിയേഴ്‌സിന്റെ പ്രധാന ചോദ്യം നിങ്ങള്‍ പഠിക്കാനാണോ കുക്ക് ചെയ്യാനാണോ ഇവിടെ വന്നതെന്നായിരുന്നു 3000 കിലോമീറ്ററിന്റെ കണക്ക് പറഞ്ഞ് പലരും ഞങ്ങളെ ഉപദേശിക്കും. അവരെ കുറ്റം പറയാനൊക്കില്ല കാരണം രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയും. ഞങ്ങള്‍ കുക്ക് ചെയ്യുന്നതാണ് കാണുന്നത്. പിന്നെ എപ്പോഴാണ് ഇവര്‍ പഠിക്കുന്നത് എന്നത് അവരുടെ സ്വഭാവികമായ സംശയമല്ലേ. എന്തൊക്കെയാണെങ്കിലും ഞങ്ങള്‍ ഭക്ഷണം ഉണ്ടാക്കുന്നത് അവര്‍ക്കൊരു കൗതുകമായിരുന്നു നമ്മുടെ ബിരിയാണിയുടെ ഗന്ധവും കബ്‌സയുടെ പാചകരീതിയും അവര്‍ ആസ്വദിച്ചിരുന്നു ഇടക്കൊക്കെ ഞങ്ങള്‍ ഒരോ ഹിന്ദിക്കാരെ അതിഥിയായി വിളിച്ച് കൊണ്ട് സൗഹൃദം സ്ഥാപിക്കും. പിന്നീട് അവര്‍ ഞങ്ങളുടെ ഉപദേശിക്കില്ല.
ഞങ്ങള്‍ക്കൊന്നും വെവ്വേറെ പാത്രങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും കൂടെ ഒരു വലിയ താല്‍ ( ഒരേ സമയം അഞ്ചാളുകള്‍ക്ക് കഴിക്കാന്‍ കഴിയുന്ന വലിയ പാത്രം). ആ പാത്രം ഇടക്കിടെ അതിഥിയായി വരുന്ന അരിപ്രക്കാരന്‍ ഫാസിലിന്റെ സംഭാവനയായിരുന്നു അത് ഞങ്ങളിലെ സാഹോദര്യത്തെ വളര്‍ത്തുകയും പങ്കുവെക്കലിന്റെ മഹത്തായ അനുഭൂതിയെ അനുഭവിപ്പിക്കുകയും ചെയ്തു. കൂട്ടത്തില്‍ ചെറുപ്പമായിരുന്ന മുന്ന ഞങ്ങള്‍ക്കൊരു ഓമന കുട്ടിയായിരുന്നു. കൗമാരത്തിന്റെ ചൂടും ചൂരും മാറാത്ത പതിനെട്ട് തികയാത്ത പയ്യന്‍. ഞങ്ങള്‍ക്ക് അവന് ഒരു അനിയന്‍ കൂടിയായിരുന്നു പ്രണയത്തെക്കാള്‍ മനോഹരമാണ് സൗഹൃദങ്ങളെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ പ്രിയപ്പെട്ട മുന്നയുടെ സാമീപ്യം കൊണ്ടായിരുന്നു ഇടക്കൊക്കെ ജ്യേഷ്ഠാനുജ ബന്ധങ്ങളൊക്കെ മുറിച്ചിടും. കാരണം ആളൊരു ചൂടനാണ്. മത്സരിച്ച് സ്‌നേഹിച്ചത് കൊണ്ടാണെന്നറിയില്ല. ഇപ്പോള്‍ ഒരു വിവരും ഇല്ല. ഇനി ഇതെങ്കിലും വായിച്ച് ഒരു മാറ്റമണ്ടായാലോ..?
പിരിഞ്ഞു പോകലിന്റെ ആ ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു
ഞങ്ങള്‍ കൂടുന്ന ഇടങ്ങളിലെല്ലാം ഒരു ഉത്സവപ്പറമ്പിന്റെ പ്രതീതി സമ്മാനിക്കാന്‍ ഇടക്കിടെ അയാള്‍ കയറിവരും- ചേളാരിക്കാരന്‍ മുനവ്വര്‍. ആള് നല്ല പാചകക്കാരനാണ് നാടന്‍ പാട്ടിന്റെ കമ്പക്കാരനും. സ്‌പെഷലൈസേഷന്‍ ഭരണിപ്പാട്ടിലാണ്. ചില്ലറക്കാരനല്ല ഒരിക്കല്‍ വി.സിക്കെതിരെയുള്ള സമരവേദയില്‍ മലയാളത്തില്‍ നാടന്‍ പാട്ട് പാടി ഹിന്ദിക്കാരെക്കൊണ്ട് കയ്യടി വാങ്ങിച്ച പുള്ളിയാണ്. അലിഗഢിലെ രാത്രി സഞ്ചാരങ്ങളില്‍ പാട്ടു പാടി സൈക്കിള്‍ ചവിട്ടുന്ന മുനവ്വര്‍ ഓര്‍മയിലേക്ക് ഇടക്കൊക്കെ പാട്ടു പാടി എത്താറുണ്ട്
പിരിഞ്ഞു പോകലിന്റെ ആ ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. ചിലര്‍ വിങ്ങി കരയുന്നു. ചിലര്‍ നിശ്ശബ്ദമായിരിക്കുന്നു. പലര്‍ക്കും പലതും പറയാനുണ്ടായിരുന്നു. പക്ഷെ ഒന്നും പറയാനാവാതെ ഓരോരുത്തരും യാത്രയായി. എന്നെ യാത്ര അയച്ചുകൊണ്ട് ചിമ്പുവു ബാസിയും തിരിച്ചു പോയപ്പോള്‍ അസ്ഥി പിളരുന്ന വേദനയോടെയാണ് ഞാന്‍ വണ്ടിയിലേക്ക് കാലെടുത്ത് വെച്ചത്.
ഹോസ്റ്റല്‍ ജീവിതം കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ നേടിയിട്ടുണ്ട് എന്നൊരു തോന്നല്‍. എപ്പോഴും മലയാളികള്‍ക്കിടയിലായതിനാല്‍ ഹിന്ദിയും ഉറുദുവുമൊന്നു ഇപ്പോഴും ഫ്‌ളുവന്റായി സംസാരിക്കാന്‍ പഠിച്ചിട്ടില്ല. പക്ഷെ വിശപ്പിന്റെ ഭാഷയും പങ്കുവെക്കലിന്റെ സൗന്ദര്യവും അധ്വാനത്തിന്റെ പ്രത്യയശാസ്ത്രവുമൊക്കെ നല്ല വശമുണ്ട്.
രണ്ട് വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിന് തിരശ്ശീല വീണുകഴിഞ്ഞു. ഇനി തിരിച്ചു പോക്ക് അസാധ്യമാണെന്നറിയം. എങ്കിലും ഒരു തിരിച്ചു പോക്കിനായി ആഗ്രഹിക്കുന്നുണ്ട്. പഴയ ഓര്‍മകള്‍ക്കൊപ്പം 94 ാം നമ്പര്‍ റൂമില്‍ ഒരിക്കല്‍ കൂടി അന്തിയുറങ്ങണം.
'ഇടനാഴി'യില്‍ ഇതുവരെ
ഷിബു ഗോപാലകൃഷ്ണന്‍: ഒരു പാതിരാ പ്രണയത്തിന്റെ കഥ
ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!
രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!
ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!
മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!
ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!
അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത് ഒരു 'മീശമാധവന്‍'
സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!
മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു നുഴഞ്ഞുകയറ്റക്കാരന്‍!
സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!
പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്
ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍...
റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച് നടക്കുന്നത് കേള്‍ക്കാന്‍!'
സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!
വിനീത പാട്ടീല്‍: ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!
മിഷാല്‍: ആ പഴ്‌സില്‍ എന്റെ ജീവിതമായിരുന്നു!
പ്രസാദ് പൂന്താനം: തല്ലിയതും പോരാ, ഗുണ്ടകള്‍ കുപ്പികളും കൊണ്ടുപോയി!
ശ്രുതി രാജേഷ് : സെല്‍ഫിക്കാലത്തിനു മുമ്പുള്ള ഒരു ഹോസ്റ്റല്‍!
റാഷിദ് സുല്‍ത്താന്‍: എഞ്ചിനീയറിംഗ് ഹോസ്റ്റല്‍ ഡാ!