ഒച്ചയില്ലാതെ ഞാന്‍ കരഞ്ഞു!
ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്.
ചെന്നൈ നഗരത്തിലെ മായക്കാഴ്ച്ചകള്‍ മനസ്സില്‍ വിചാരിച്ചായിരുന്നു വീട്ടില്‍ നിന്നും പഠിക്കാനായി ചെന്നൈയിലേക്ക് വണ്ടികയറിയത്. അധികമാരും തിരഞ്ഞെടുക്കാത്ത 'ഒപ്‌റ്റോമെട്രി' എന്ന കോഴ്‌സ് തിരഞ്ഞെടുത്തപ്പോള്‍ ഹോസ്റ്റല്‍ ലൈഫ് എന്നൊന്ന് മനസ്സില്‍ പോലും ചിന്തിച്ചിരുന്നില്ല. അതിനെ കുറിച്ചു ചിന്തിക്കുന്നത് തന്നെ അച്ഛന്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ടുവിട്ട അന്ന് രാത്രിയായിരുന്നു. അതുവരെ ഉണ്ടായിരുന്ന എന്റെ സന്തോഷമൊക്കെ അച്ഛന്‍ പോയപ്പോള്‍ കെട്ടടങ്ങിയിരുന്നു.
കോളേജിന് സ്വന്തമായി ഹോസ്റ്റല്‍ ഇല്ലാത്തത് കൊണ്ട് അടുത്ത് തന്നെയുള്ള ഒരു വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. എപ്പോള്‍ വേണേലും പുറത്തുപോയി വരാമായിരുന്ന, പൂര്‍ണ്ണസ്വതന്ത്ര്യമുള്ള ആ ഹോസ്റ്റലില്‍ ഞാന്‍ മാത്രം ആ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നു. മുറിയിലുള്ള മറ്റു രണ്ടുപേരുടെയും തമിഴിലുള്ള സംസാരം ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് പാതി മലയാളവും ഇംഗ്ലീഷും കലര്‍ന്ന ഉത്തരങ്ങള്‍ നല്‍കിയും, രാത്രിയില്‍ ശബ്ദമുണ്ടാക്കാതെ തലയിണയില്‍ മുഖമമര്‍ത്തി തേങ്ങിയും ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി. ഹോസ്റ്റലില്‍ നിന്നും കിട്ടുന്ന പൊങ്കലും, പച്ചരിച്ചോറുമൊക്കെ കഴിക്കുമ്പോള്‍ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തെ കൊതിയോടെ ഓര്‍ത്തു പോകും. നാട്ടില്‍ നിന്നും ഭക്ഷണം കളയുമ്പോള്‍ 'നീയൊക്കെ ഒരുനാള്‍ ഇതിന്റെയൊക്കെ വിലയറിയും' എന്നു അമ്മ പറഞ്ഞത് എത്ര ശരിയാണ്. എന്തൊക്കെയായാലും ഞാന്‍ ഹോസ്റ്റലില്‍ പൂര്‍ണസന്തോഷവതിയാണെന്ന് അമ്മയെ വിളിച്ചറിയിക്കാനും മറന്നില്ല. വീട്ടില്‍ പോകണമെന്ന് തോന്നുമ്പോഴൊക്കെ 'ഇല്ല ഏത് സാഹചര്യത്തിലും പിടിച്ചു നിന്നേ പറ്റൂ, ജീവിതം ഇങ്ങനൊക്കെയാണ്' എന്ന് സ്വയം മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു.
നാളുകള്‍ കഴിയുന്തോറും, രാത്രിയിലുള്ള എന്റെ തേങ്ങലിന് ശബ്ദം കൂടിയതുകൊണ്ടാവാം അടുത്തുകിടക്കുന്ന സായിയക്ക എന്നോട് കൂടുതലടുത്തത്. രാത്രിയില്‍ നിശബ്ദമായ് തേങ്ങുന്ന എന്നെ ആശ്വസിപ്പിക്കാന്‍ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ അക്കയുണ്ടായിരുന്നു. തമ്മില്‍ വിശേഷങ്ങള്‍ പങ്കുവെച്ചും, ഒഴിവ് ദിവസങ്ങളില്‍ പുറത്തു കറങ്ങി നടന്നും ഞങ്ങള്‍ കൂട്ടായി. എന്റെ തമിഴ് സംസാരത്തില്‍ വരുന്ന തെറ്റുകള്‍ തിരുത്തി തരാനും അക്കയുണ്ടായിരുന്നു.
പനിപിടിച്ചു കിടക്കുന്ന ദിവസങ്ങളില്‍ എന്നെ ആശുപത്രിയില്‍ കൊണ്ടുപോയും, ലീവെടുത്തു എനിക്ക് കൂട്ടിരുന്ന് മരുന്നും ഭക്ഷണവും വാരിത്തന്നും അക്ക ഒരു അമ്മയെ പോലെ എന്നെ പരിപാലിച്ചു. അങ്ങനെയങ്ങനെ ഞാന്‍ ഹോസ്റ്റല്‍ ജീവിതത്തെ ഒന്നിഷ്ടടപെട്ടു വരുമ്പോളാണ് സായ് അക്കയുടെ കല്യാണമുറപ്പിച്ചത്.
ഒരുപക്ഷേ ആ കല്യാണം മുടങ്ങാന്‍ വേണ്ടി ഞാന്‍ ഒരുപാട് മനസ്സിലാഗ്രഹിച്ചിട്ടുണ്ട്. അക്കയില്ലാത്ത ഹോസ്റ്റല്‍ മുറി എനിക്കോര്‍ക്കാന്‍ പോലും പറ്റുമായിരുന്നില്ല. പക്ഷേ അവര്‍ അതുവരെ കുടുംബത്തിന് വേണ്ടി അനുഭവിച്ച കഷ്ടപ്പാടും എന്നോടുള്ള സ്‌നേഹവും ഒക്കെ ഓര്‍ത്തപ്പോള്‍ എന്നെ ഞാന്‍ സ്വയം തിരുത്തി. പോകാന്‍ നേരം എന്നെ ചേര്‍ത്തു പിടിച്ച് അവര്‍, എന്ത് വിഷമമുണ്ടെങ്കിലും എപ്പോ വേണമെങ്കിലും എന്നെ വിളിക്കാമെന്നും. നീയെന്റെ സ്വന്തം അനിയത്തിയാണെന്നും പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
അക്ക പോയതിന് ശേഷം വേറെയും രണ്ടുപേര്‍ എന്റെ മുറിയിലേക്ക് വന്നെങ്കിലും. ആ സ്‌നേഹവും കരുതലും മറ്റാരിലും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ചിലരൊക്കെ അങ്ങനെയാണ് ജീവിതത്തിലേക്ക് പറയാതങ്ങു കടന്നു വരും. ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു അവരങ്ങു പോകും പക്ഷേ അവര്‍ക്കൊക്കെ നമ്മുടെ ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും.
'ഇടനാഴി'യില്‍ ഇതുവരെ
ഷിബു ഗോപാലകൃഷ്ണന്‍: ഒരു പാതിരാ പ്രണയത്തിന്റെ കഥ
ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!
രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!
ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!
മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!
ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!
അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത് ഒരു 'മീശമാധവന്‍'
സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!
മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു നുഴഞ്ഞുകയറ്റക്കാരന്‍!
സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!
പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്
ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍...
റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച് നടക്കുന്നത് കേള്‍ക്കാന്‍!'
സുമയ്യ ഹിജാസ്: പാറുവമ്മ ഇനി കരയില്ല!
വിനീത പാട്ടീല്‍: ഹോസ്റ്റലില്‍ ഒരു ചക്കമോഷണം!
മിഷാല്‍: ആ പഴ്‌സില്‍ എന്റെ ജീവിതമായിരുന്നു!
പ്രസാദ് പൂന്താനം: തല്ലിയതും പോരാ, ഗുണ്ടകള്‍ കുപ്പികളും കൊണ്ടുപോയി!
ശ്രുതി രാജേഷ് : സെല്‍ഫിക്കാലത്തിനു മുമ്പുള്ള ഒരു ഹോസ്റ്റല്‍!
റാഷിദ് സുല്‍ത്താന്‍: എഞ്ചിനീയറിംഗ് ഹോസ്റ്റല്‍ ഡാ!
ജുനൈദ് ടി പി തെന്നല : ഞങ്ങള്‍ക്കൊന്നും വെവ്വേറെ പാത്രങ്ങള്‍ ഉണ്ടായിരുന്നില്ല
ആതിര സന്തോഷ്: എങ്കിലും ഹോസ്റ്റല്‍ എനിക്കിഷ്മാണ്!