മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍

By Vaakkulsavam Literary FestFirst Published Oct 26, 2019, 6:38 PM IST
Highlights

വാക്കുല്‍സവത്തില്‍ ഇന്ന് അയ്യപ്പന്‍ അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍.   ചിത്രങ്ങള്‍ : സ്റ്റാവ് എയ്തന്‍ - ജര്‍മനി

ഒന്നുമില്ലായ്മ മാത്രമല്ല ശൂന്യത. അത് നിറവാകാം. ചിലപ്പോഴൊക്കെ, തുളുമ്പലാവാം. അപ്പോഴും, ഏത് നിറഞ്ഞുകവിയലിലുമുണ്ടാവും, നിശ്ശൂന്യതയുടെ അടരുകള്‍. അതിനെ നിരന്തരം അഭിമുഖീകരിക്കുന്ന ഒരാള്‍ക്ക് ആ ശൂന്യതയെ മുറിച്ചുകടക്കാതിരിക്കാനുമാവില്ല. ഒരു പക്ഷേ, വാക്കാവും അതിനുള്ള വഴി. അല്ലെങ്കില്‍, ഏതെങ്കിലും വിധത്തിലുള്ള ആത്മപ്രകാശനങ്ങള്‍. അതിനാലാവണം, അയ്യപ്പന്‍ മൂലേശ്ശെരില്‍ തന്റെ ആദ്യ കവിതാ സമാഹാരത്തിന് ശൂന്യതയുണ്ട് സൂക്ഷിക്കുക' എന്ന ശീര്‍ഷകം തെരഞ്ഞെടുത്തത്.

അതൊരു മുന്നറിയിപ്പ് പലക കൂടിയാണ്. പുതിയ കാലവും ജീവിതവും ഒപ്പം കൊണ്ടുനടക്കുന്ന ശൂന്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പ്. അതിവേഗം മിന്നിമറയുന്ന ദൃശ്യങ്ങളുടെയും വേഗത ഇന്ധനമാക്കി പായുന്ന ജീവിതക്രമങ്ങളുടെയും ആരവങ്ങളുടെയും ആനന്ദങ്ങളുടെയും ഇടയിലും ഒരാള്‍ ചെന്നുനില്‍ക്കുന്ന ഏറ്റവും ആന്തരികമായ ഇടം. ശൂന്യതയുടെ ആ ചില്ലയില്‍നിന്നുള്ള പല മാതിരി ദേശാടനങ്ങളാണ് അയ്യപ്പന്റെ കവിതകള്‍. എല്ലാ ദേശാടനങ്ങളെയും പോലെ, ആയത്തില്‍ ചെന്നുതറച്ച് ശൂന്യതയുടെ മണ്ണിലേക്കു തന്നെ അവ തിരിച്ചുവരുന്നു. യാത്രയുടെ വിത്ത് ഉള്ളിലുള്ള ഏതൊരാളെയും പോലെ, അവിടെയും നില്‍ക്കാതെ പിന്നെയും പറക്കുന്നു. ഒരേ സമയം ലക്ഷ്യവും മാര്‍ഗ്ഗവുമാണ് അയ്യപ്പന് ഈ അതിവര്‍ത്തനങ്ങള്‍. ഭൂഖണ്ഡങ്ങളും ദേശങ്ങളും കാലങ്ങളും താണ്ടുന്ന ആ അന്വേഷണങ്ങളിലെല്ലാം സന്ദേഹിയായ ഒരാളുണ്ട്. ആ സന്ദേഹങ്ങളുടെയും അതിരുതാണ്ടലുകളുടെയും തേടലുകളുടെയും സമാഹാരമായി കവിത ബാക്കിനില്‍ക്കുക തന്നെ ചെയ്യുന്നു.

 

 

മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍  

വിരസതയുടെ വീടുകള്‍ക്കു മുകളില്‍ 
പണിതിട്ടൊരു മേശ.
മരിച്ചുപോയവരുടെ അടിവസ്ത്രങ്ങളില്‍ 
കാലങ്ങള്‍ക്കപ്പുറവും തുടരുന്ന 
ജൈവികതയുടെ മണമുള്ളയതിന്റെ  
പച്ചവിറക്

പ്രതലത്തില്‍ മുഖമണച്ച് 
മടുപ്പില്‍ തല വെച്ചുറങ്ങുന്ന കുട്ടി

ഉടുപ്പിന്റെ കുരുക്കുകളഴിച്ച് 
ജലം തൊടാതെ ഒറ്റനിറത്തിലവന്റെ ഉടലിനെയൊരു 
ഭൂപടമായി വരച്ചുകൊണ്ടിരിക്കുകയാണ് 
സ്വപ്നത്തില്‍ വിരലുകളുള്ളൊരു സഞ്ചാരി.

മേശയ്ക്കിരുപ്പുറവും മെഴുകുകട്ടകള്‍
അടുക്കിവെച്ചുണ്ടാക്കിയ ഓരോ കസേര 
വലിച്ചിട്ട്  
തുന്നല്‍ പൊട്ടിയ വൃണത്തില്‍ 
തൊട്ടും വലിച്ചുമെന്ന നിലയില്‍ 
തുടരെ വന്നുപോവുന്ന 
വിരലറ്റം പോലെ 
ആവര്‍ത്തനത്തില്‍ മാറിമാറിയിരിക്കുന്ന 
സഞ്ചാരിയുടെ കൗതുകം 

മടുപ്പ് സമയത്തിന്റെ വിശപ്പാണ്.
ഒന്നുമില്ലായ്മ വിഴുങ്ങിയ വയര്‍ 
എന്തെങ്കിലും എന്തെങ്കിലുമെന്നു 
തുടരെയന്വേഷിച്ചു കൊണ്ടേയിരിക്കും

അതു മറക്കാനാണയാള്‍ 
നാണയങ്ങളില്ലെങ്കിലും  
ക്യാരംസ് കളിക്കാമെന്നുറച്ചത്.

മേശവലിപ്പില്‍ നിന്നു
ആരിലോ ബാക്കിയായൊരു കുഴിനഖമെടുത്തു
കരുവാക്കി സഞ്ചാരി കളി തുടങ്ങുന്നു.

ചലനത്തിലൊരു അപരനെയും സൃഷ്ടിച്ച് 
മേശയുടെ അതിരുകളില്‍ നിന്നയാള്‍ 
അദൃശ്യതയിലേക്ക് ഉന്നം പിടിച്ചുകൊണ്ടിരുന്നു.

ഒരു കണ്ണടച്ച് 
ചൂണ്ടുവിരല്‍ നിവര്‍ത്തി 
നടുവിരലില്‍ ആയമെടുത്ത് 
പിന്നോട്ടെന്ന പോലെ ആദ്യത്തെ തട്ട്.

തെന്നലിന്റെ ആയത്തില്‍ കുട്ടി 
കൊളമ്പിയ കാണുന്നു.


കൊളമ്പിയ

കുട്ടിക്കവിടെ ആരെയുമറിയില്ല. 
എസ്‌ക്കോ - ഗാബോ - എസ്‌ക്കോ 
സഞ്ചാരിക്ക് മൂന്നുപേരുകളറിയാം.

(1)

പരല്‍മീനുകളാഴം തേടുന്ന 
തുറന്നകണ്ണുമായി 
ഇരുണ്ട ജനാലയ്‌ക്കൊപ്പം 
ധ്യാനത്തിലിരിക്കുന്ന പാബ്ലോ എസ്‌കോബാര്‍.

'എത്ര തീറ്റ കൊടുത്താലും മെരുങ്ങാത്ത 
മുതലക്കുഞ്ഞുങ്ങളാണ് ഇന്നിന്റെ വീട് നിറയെ,
എത്ര ചോര കണ്ടെന്നു പറഞ്ഞാലും 
ജനിച്ചിട്ടില്ലാത്ത പ്രാവുകള്‍ക്ക് 
പിറകേയത് നീന്തിക്കൊണ്ടേയിരിക്കും' -

സ്വയം വെടിവെക്കും മുന്നേയുള്ള നിമിഷം 
അതുംപറഞ്ഞ് ഒരു ജിഗ്‌സോയില്‍ നിന്നെന്നപോലെ 
കുട്ടിയുടെ 'ഇന്ന്' എന്നയൊഴുക്കിനെയെടുത്തയാള്‍
കീശയിലിട്ടു.

(2)

അരകാറ്റക്കയിലേക്കുള്ള പുറപ്പെടാത്ത
ബസ്സിലിരിക്കുന്ന ഗാബോയോട് 
ഓര്‍മ്മയാണോ? സ്വപ്നമാണോ ?
നിങ്ങളുടെ എഴുത്തെന്നു 
കുട്ടിയെകൊണ്ടയാള്‍ 
ചോദിപ്പിച്ചു.

സ്വയം മറന്നുപോയൊരാളെന്ന നിലയില്‍ 
ഗാബോ ഒന്നും മിണ്ടിയില്ല.
ആ വിടവിലാളിയ 
നിശ്ചലതയുടെ വേവില്‍ 
ഓര്‍മ്മയുടെ കോശങ്ങളെല്ലാം വെന്തുപോയി.
കുട്ടി ഇന്നലെയ്ക്കും ആരുമല്ലാതായി.

(3)

തെന്നിപോവുന്ന പന്തിനപ്പുറം 
പുല്ലില്‍ ബാക്കിയാവുന്ന 
ഞരക്കത്തിനു കാതോര്‍ത്തുനില്‍ക്കുകയാണ് 
ആന്ദ്രെ എസ്‌ക്കോബാര്‍ 

ഓര്‍ക്കാപ്പുറത്ത് കൊല്ലപ്പെട്ടവന്റെ
ആഗ്രഹങ്ങള്‍ ആ ആകസ്മിതക്കപ്പുറം 
പൊടുന്നനെ എങ്ങോട്ടായിരിക്കും 
പോയിട്ടുണ്ടാവുക ?

ആ വേദന കുട്ടിയറിയാതിരിക്കാന്‍ 
ആരവങ്ങളുടെ തീവ്രതയെ 
ഇടംകാലിട്ടു വീഴ്ത്തി 
'നാളെ'യെന്ന ചടുലതയെ
ആഗ്രഹങ്ങളുടെ ബൂട്ടില്‍നിന്നു 
മുറിവേല്‍പ്പിക്കാതെ 
അഴിച്ചെടുക്കുകയാണയാള്‍ 


അടുത്ത തട്ടില്‍ അമേരിക്ക ;
കുട്ടിയ്ക്കവിടെയും അടുപ്പക്കാരില്ല

(1)

'The answer, my friend, is blowing in the wind
The answer is blowing in the wind ' 

പാട്ടിനൊപ്പം നില്‍ക്കുമ്പോള്‍ 
മേശയൊരു നൃത്തമാവുന്നു.
ഓരോ ചുവടിലും 
ഉന്മാദത്തിന്റെ പഴുതാരകള്‍ 
നൂഴ്ന്നു കയറുന്നു

കാറ്റിന്റെയലകള്‍ 
കുട്ടിയെ ഉള്ളംകൈയിലെടുത്ത് 
ഗുരുത്വാകര്‍ഷണത്തെയറത്ത് 
കടല്‍കാക്കകളുടെ ചിറകില്‍ കെട്ടി തൂക്കുന്നു.

താഴ്വരയിലപ്പോഴും ബോബ് ഡിലന്‍ 
പട്ടം പറത്തുന്നു
പട്ടത്തിനും മീതെ കുട്ടി പറക്കുന്നു.

(2)

വിഷാദത്തിന്റെ വാതിലപ്പോള്‍ പൂട്ടി കിടക്കുകയാണ്.
മൊരിഞ്ഞ പപ്‌സ് പ്രിയപ്പെട്ട ഓവനില്‍ 
നിന്നെടുത്തു തരുമ്പോള്‍ 
ഒരമ്മയുടെ ഭാവമായിരുന്നു ആ മുഖത്ത്

പപ്‌സിന്റെ തരികള്‍ 
രുചിയുടെ ഭാഷയെ 
ലാവയുടെ യൗവനത്തിലേക്കിറക്കി കിടത്തി.
കുട്ടിയുടെ വായിലപ്പോള്‍ 
കല്ലിച്ച ശൂന്യതയുടെ വിത്തുകളായിരുന്നു.

ശീലിച്ച രുചികള്‍ കിട്ടാതെ 
വരുമ്പോഴുള്ള വേദന 
കുട്ടിയറിയാതിരിക്കാന്‍ താന്‍ 
ചെയ്തതോര്‍ത്ത് സില്‍വിയ പ്ലാത്തിനപ്പോള്‍ 
കരച്ചില്‍ വന്നു 


ചിലി 

ഒരിലവീടിന്റെ റാന്തല്‍ വെളിച്ചത്തില്‍ 
കുട്ടി വാതില്‍ മുട്ടുന്നു

നെരൂദയൊരു രാത്രി മടിയില്‍ കിടന്നു 
ചൊല്ലി കേള്‍പ്പിച്ച കവിത 
ഓരോ പുരുഷനെ കാണുമ്പോഴും 
ആ യുവതിയോര്‍ത്തിരുന്നു.

ശേഷം പ്രാപിച്ച 
ഓരോ പുരുഷനും അവര്‍ക്ക് നെരൂദയായിരുന്നു

കവിതയില്ലാത്ത കുട്ടിയെന്നു 
പഴിച്ച് ആ സ്ത്രീയവ(ന്റെ/രുടെ)
തൃഷ്ണയുടെ താക്കോലുരുക്കി കളഞ്ഞു 


സ്‌കോട്ട്‌ലന്റ് 

നാഭിയില്‍ വെടികൊണ്ടു മരിച്ച 
അഭിസാരികയുടെ മുറി.
ചോരയുടെ നനവില്‍ 
കുത്തി കെടുത്തിയ മുറിഞ്ഞചുരുട്ട് 
ഷെര്‍ലക്ക് ഹോംസ് കുടഞ്ഞെടുക്കും മുന്നേ 
കുട്ടിയതു തട്ടിയെടുക്കുന്നു.
കത്തിക്കുന്നു.
ഒരു പുക ഘാതകനും കൊടുക്കുന്നു

ദ്രവിച്ച മനുഷ്യരുടെ 
എണ്ണമറ്റ കറയുള്ള 
വാതകം  
ശ്വാസകോശത്തെ വരഞ്ഞു കീറുന്നു.
അടുത്ത ഉപ്പുനീറ്റലില്‍ 
എല്ലാ മണവും കുട്ടിയ്ക്കന്യമാവുന്നു.


ഇറ്റലി 

ഉപേക്ഷിക്കപ്പെട്ട ബോട്ടുജെട്ടിയിലേക്ക് 
തുടരെ ചൂണ്ടയെറിഞ്ഞു കൊണ്ടിരിക്കുകയാണ് 
തിമിംഗലം കൊത്തി തിന്നൊരു നാവികന്‍ 

ഓരോ ഏറിലും അയാളൊരു 
വേട്ടക്കാരനെ സ്വപ്നം കാണുന്നു,
ആഞ്ഞൊരു വലിയില്‍ 
ഇരയെ കരകയറ്റുന്ന ചൂണ്ടക്കാരന്‍ 

കുട്ടിയുടെ നാവ് ചൂണ്ടയിലുടക്കുന്നു 
മുനയിലെ തീറ്റയെന്നോണമൊരു 
മനുഷ്യന്റെ ചെകിള 
തീരത്തിനു കുറുകെ ഒഴുകുന്നു


നോര്‍വ്വേ 

എല്ലാ രഹസ്യങ്ങളും മലയിറങ്ങിപോയൊരു 
മന്ത്രവാദിനി മഞ്ഞുക്കുടിലില്‍ തനിയെ തീ കായുന്നു.
ഈ രാത്രിയിലോ , അടുത്ത പകലോ 
എത്തിച്ചേരാമെന്നേറ്റ മരണത്തെ 
കാത്തിരിക്കുകയാണവള്‍ 

കടലാസുകള്‍ കത്തുന്ന 
വെളിച്ചത്തിലും അവളുടെ 
വിരലുകളിലെ മഷി ഉണങ്ങിയിരുന്നില്ല.

ഇരവിലെ വിനോദമെന്നോണമവര്‍ 
കുട്ടിയുടെ തൊലിയില്‍ നിന്നു 
സ്പര്‍ശനത്തിന്റെ നാരുകളെ നുള്ളിയെടുത്തൂ.
അതുചെന്നു വീണയിടം 
ആലിപ്പഴങ്ങളുടെ താഴ്വാരമായി

ചൂടോ തണുപ്പോ ഇനിയാര്‍ക്കു ബാധകമെന്നാണ് !

 

ആസ്റ്റ്രേലിയ 

വേഗതയെ ഊര്‍ജ്ജം കൊണ്ടു 
തോല്‍പ്പിക്കുന്നവന്റെ കളിയാണിതെന്നു 
സ്റ്റേഡിയത്തിന് പുറത്തെഴുതിവെച്ചിരുന്നു

ഡെന്നിസ് ലില്ലിയുടെ അവസാനപന്ത് 
കുട്ടിയുടെ തലയോട്ടി പിളര്‍ത്തുമ്പോഴും 
ഗ്യാലറിയില്‍ ആരവമായിരുന്നു.

വേഗത ചിന്നിച്ച പല്ലുകള്‍ 
കൂണുകളായി വളര്‍ന്ന് 
ആ മലയെ തന്നെ 
കുട ചൂടിക്കുമെന്നോര്‍ത്തപ്പോള്‍
സഞ്ചാരിക്ക് ചിരി വന്നു 

സ്‌പെയിന്‍ 

വിളറിയ ക്യാന്‍വാസുകളുടെ ചതുപ്പില്‍ 
ലംബമായും പാര്‍ശ്വമായും 
ഇഴയുന്ന തലകള്‍, 
കിളിവാതിലില്‍ വൃത്തത്തിലകപ്പെട്ട 
മൂങ്ങയെന്ന സാധ്യത

നിരപ്പായ വയലില്‍
കാറ്റാടികമ്പുകളെന്ന പോലെ 
നെറ്റിയില്‍ ചായപെന്‍സിലുകള്‍ 
തൊട്ടുവെച്ചൊരു മനുഷ്യന്‍ 

ഒരിറ്റു നിലാവില്ലാതെയുദിച്ച 
ചന്ദ്രനെന്ന പോലെ അയാള്‍
കുട്ടിയുടെ കണ്ണുകള്‍ വരയ്ക്കുന്നു.

പിക്കാസോ മരിച്ച രാത്രിയവിടെ 
വന്നുപോയ കള്ളന്റെ 
മകന്‍ ആ കണ്ണുകളടര്‍ത്തി
കുഞ്ഞന്‍കാറിനു ചക്രമിടുന്നു

ദൂരമിനിയൊരു കൈയകലത്തിന്റെ കലയാണ്.


വെനെസ്വേല   

എല്ലാ മക്കളും കാളപ്പോരില്‍ 
മരിച്ചുപോയ വൃദ്ധ 
നായക്കുള്ള പാലു വാങ്ങാന്‍ 
കൊടുംശൈത്യത്തിന്റെ 
ഊന്നുവടിയില്‍ തൂങ്ങിയിറങ്ങുന്നു.

അവരുടെ വീട്ടിലിപ്പോഴും 
പശുക്കളില്ല,
കാളകളേയുള്ളൂ 

അവരുടെ കാലൊച്ച 
കുട്ടിയില്‍ നിന്നു തട്ടിയെടുക്കാന്‍ 
മുന്നേപോയ നായ ചെവി 
കടിച്ചെടുക്കുന്നു ,
ചീഞ്ഞമാംസമെന്നപോലെ 
ഉപേക്ഷിച്ചുപോവുന്നു 

നിശബ്ദതയെ എല്ലാ പട്ടിക്കും പേടിയാണ്


അറ്റങ്ങളറ്ററ്റ് കുട്ടി
നഖമെന്ന നിലയില്‍ മിച്ചമാവുന്നു.
തെന്നിവന്ന വഴി 
പിന്നില്‍ പടം പൊഴിയ്ക്കുന്നു

ഭൂപടത്തിനു പുറത്ത് 
പുഴക്കരയില്‍ കൊക്കുകളെ നോക്കിയിരിക്കുന്ന 
ഹിച്ച്‌കോക്കിനെ കണ്ടൂ .
തനിയെ നടന്നുപോവുന്ന 
നഖമെന്ന അത്ഭുതം അയാളെ 
പിടികൂടുമെന്ന് വിചാരിച്ചു ; ഉണ്ടായില്ല.
ഉയരത്തില്‍ പാര്‍ക്കുന്നവന്
ആഴത്തോടൊരു 
ആവേശവുമുണ്ടാവില്ലന്നോര്‍ക്കണമായിരുന്നു .

മടുപ്പിനും വെറുപ്പിനുമിടയില്‍ 
ഒറ്റയ്‌ക്കൊരാളെര്‍പ്പെടുന്ന 
കളിയുടെ റഫറി 
സമയം മാത്രമാവുന്നു ;
കുട്ടി ഉറക്കമുണരുന്നു.

മടുപ്പില്‍പെടുന്ന കുട്ടികള്‍ ലോകം 
സഞ്ചരിക്കുന്നപോലെയാരും സഞ്ചരിക്കുന്നില്ല. 
കുട്ടികളെ 
പോലെയിത്ര ക്ഷമയോടെ
മടുപ്പാവിഷ്‌കരിക്കാനാര്‍ക്കുമാവതില്ല,
ഇപ്പോഴുമവന്‍ പ്രാര്‍ത്ഥനയോടെ 
കാത്തുനില്‍ക്കുകയാണ് 
ആരെങ്കിലും വന്നു മടക്കിവെക്കും മുന്നേ 
ഭൂപടത്തില്‍ നിന്നാ സഞ്ചാരിയുടെ ജഡം വിട്ടുകിട്ടാന്‍.

പുറത്ത് കുട്ടികള്‍
കരു അന്വേഷിക്കുകയാണ്,
കുഴിനഖമുള്ള / കുട്ടിയുടെ നഖമുള്ള  
മേശ അവരുടനെ കണ്ടെത്തിയേക്കും

____________________________________


അക്വേറിയം|

നനഞ്ഞ മണ്ണില്‍ കൊത്തുമ്പോ
ഊറി പൊങ്ങുന്ന തരികളുടെ
വെളിച്ചത്തിലൂടെയാണ് മീനുകളുടെ അടുത്ത പാത

ഭൂപടത്തിലുടനീളം തെളിച്ചത്തിന്റെ മൈല്‍കുറ്റികളാണ് ,
നക്ഷത്രവേട്ടക്കാരനിലുള്ള കൊളുത്തുകള്‍
പോലെയവയിലെ തിരിവുകള്‍

വാലനക്കത്തില്‍ രണ്ടായി വിഭജിക്കപ്പെടുന്ന
കുന്നുകള്‍ക്കിടയില്‍ സമതലത്തിന്റെ ചുളിവുകള്‍,
നിരപ്പിലെ പടവുകള്‍ പോലെയവക്കുള്ളില്‍ ച്യൂതി.

യാത്ര അവിടെയൊരു ശ്വാസകല മാത്രമാണ്.
അവരോഹണത്തില്‍ തകര്‍ന്നതാണ്
ദൂരത്തിന്റെ പൗരാണികത

ഭിത്തികള്‍ക്കിടയില്‍ ഉടലിനെയുടച്ച്
അരികുകളുടെ ച്ഛായഗ്രഹണം

കടലുപ്പില്‍ കഴുവേറിയതാവണം മറവിയുടെ ചലനം.
ഓരോ നീക്കത്തിലും മായ്ക്കപ്പെടുകയാണ്
തൊട്ടുമുന്‍പെന്ന അടയാളം ,
വീണ്ടുമോന്നെന്നഴിയുകയാണ് തുടര്‍ച്ചയുടെ ഗതി.

ചില്ലിന്റെ ചെതുമ്പലുകളില്‍ നിന്ന് ഇറങ്ങി
പോരാനാവാതെ പ്രതിബിംബങ്ങളുടെ നൃത്തം.

ജലത്തിന്റെ സുഷിരങ്ങള്‍ക്കുള്ളില്‍ നരച്ച അണക്കെട്ടുകളാണ് , അതിലൊഴുകനാവാതെ മുങ്ങി കിടക്കുന്നവരെ
മിണ്ടാതെ തിന്നുകയാണ് പ്രളയത്തിന്റെ ദൂരം.

അവരതറിയുന്നു കൂടിയില്ല !

 

അരിക്
ആള്‍ക്കൂട്ടത്തില്‍ ശൂന്യമായി നില്‍ക്കുന്നവരുണ്ടാവും ,
ആരവങ്ങളെയൊന്നും അകത്തേക്ക് കയറ്റാതെ
ഉള്‍ക്കടലിലെ ദ്വീപുപോലെ തുടരുന്നവര്‍

വിജനതയിലവര്‍ തങ്ങളുടെതായ
തലങ്ങളില്‍ ആരവങ്ങളെയും ,
ആഘോഷങ്ങളെയും നിര്‍മ്മിച്ചെടുക്കുന്നവരുമാവും .

ഒറ്റയ്ക്ക് വേട്ടയാടി തനിയെ ആനന്ദം
വാറ്റിയെടുക്കുന്നവരെ പറ്റി പറഞ്ഞാലൊരു പക്ഷെ
ആള്‍ക്കൂട്ടങ്ങള്‍ക്ക് മനസ്സിലാവുകയുമില്ല
 

ഉറക്കെചിരിക്കാത്ത കുട്ടികള്‍

ഒറ്റപ്പെട്ട കുട്ടികളെക്കുറിച്ചവര്‍ക്കല്ലാതാര്‍ക്കുമൊന്നുമറിയില്ലാരുന്നു

മറവിയില്‍ നിന്ന് പിഴുതെടുക്കാനാവത്ത ,
ഓര്‍മ്മയില്‍ കൂടുള്ളൊരു പട്ടിയെപ്പോലവരുടെ
പ്രതിബിംബം വാലാട്ടുമാരുന്നു.

മുങ്ങാംകുഴിയിടുന്നവര്‍ക്ക് തെറ്റിയ എണ്ണല്‍ സംഖ്യപോലെ ,
ബദാംകാ പൊട്ടിച്ചവരുപേക്ഷിച്ച പേട് പോലെ
മുട്ടായി വാങ്ങാനോടിയവരുടെ കൈയ്യിലെ
എടുക്കാത്ത നാണയം പോലെയവരും
ഏകാന്തതയിലൊളിച്ചു കളിക്കുമായിരുന്നു

കയ്യാലയ്ക്കപ്പുറം പന്തുതപ്പുന്ന
കുട്ടികളായവരുമുള്ളിലെവിടെയൊക്കെയോ
പരതി നടക്കുമായിരുന്നു

വട്ടം കൂടി മുള്ളിയവരുകലുമ്പോഴും ചേമ്പിലയില്‍
നിന്നടരാത്ത തുള്ളിപോലവര്‍ ഒഴിഞ്ഞ മുറികളിലുണര്‍ന്നിരിക്കുമായിരുന്നു.

ഒറ്റപ്പെട്ട കുട്ടികളുടെ രാത്രികള്‍
ഉറക്കമിളച്ചവരുടെ പകലുപോലസ്വസ്ഥമാണ്

അവരുടെ ഒച്ചയിടാത്ത ചുണ്ടുകള്‍ വായന മുറ്റിയ
വൈകുന്നേരങ്ങളെ ചുംബിക്കുമായിരുന്നു

പറയാതെ തോരുന്ന വാക്കുകള്‍
ശൂന്യതയിലെഴുതി നിറയ്ക്കുമായിരുന്നു

എങ്കിലും ഓര്‍മ്മകളെഴുതാനെടുക്കുമ്പോള്‍
സമ്പന്നരാണന്നവര്‍ക്കും തോന്നുന്നതു
കൂട്ടംകൂടിയ കുട്ടികളെക്കുറിച്ചവര്‍ക്കൊന്നുമറിയാത്തതു
കൊണ്ടായിരിക്കാം.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

click me!