Asianet News MalayalamAsianet News Malayalam

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് രാജേഷ് ചിത്തിര എഴുതിയ അഞ്ച് കവിതകള്‍.

literature five poems by Rajesh Chithira
Author
Thiruvananthapuram, First Published Oct 11, 2019, 4:46 PM IST

'ഒട്ടും സിമ്പിളല്ലാത്ത ഈ  ജീവിതം' എന്നാണ് രാജേഷ് ചിത്തിരയുടെ ഒരു കവിതയുടെ ശീര്‍ഷകം. വേണമെങ്കില്‍, ആ വാചകം കൊണ്ട് തുറക്കാം, രാജേഷിന്റെ എഴുത്തുകളുടെ പൂട്ടുകള്‍. അകത്തുകടന്നാല്‍ കാണാം, ജീവിതത്തിന്റെ പലമാതിരി കളിയാട്ടങ്ങള്‍. കളിയും ചിരിയും ആധിയും വ്യാധിയും നിറയുന്ന ഇടങ്ങള്‍. വൈയക്തികതയില്‍നിന്ന് സൂക്ഷ്മ രാഷ്ട്രീയത്തിലേക്കുള്ള നടത്തങ്ങള്‍. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ വാക്കു കൊണ്ട് അഴിച്ചെടുക്കാനുള്ള ശ്രമങ്ങള്‍. കവിതയുടെ മുനമ്പിലാണ് ആ ശ്രമങ്ങള്‍ ക്രാഷ് ലാന്റ് ചെയ്യുന്നത്. അവസാനം ബാക്കിയാവുന്നത്, അഴിക്കുന്തോറും കുരുക്കുമുറുകുന്ന ആ പസിലാണ്-ജീവിതം.

literature five poems by Rajesh Chithira

 

ജലസങ്കീര്‍ത്തനം


ജലത്തില്‍ പല മുറിവുകളായി
ചിതറിക്കിടക്കുന്നു

ഒരാളുടെ ഉടലിലെ
പല മുറി(വ്)കള്‍

മുകളിലേക്ക് ഒഴുകില്ല പുഴയെന്ന
ദൈവവചനം
താഴേക്ക് താഴേക്ക്
ഒഴുകിക്കൊണ്ടിരിക്കുന്നു.

ആയുധങ്ങളുടെ മുറിവില്‍ നിന്ന്
പ്രകാശിച്ചു തുടങ്ങുന്നു സൂര്യന്‍.

ജലം കേട്ട പ്രാര്‍ത്ഥന:

മൂന്നാമത്തെ ഇരയായ
ചൂണ്ട
അതിന്റെ മൂന്നാമത്തെ ഇര
ചൂണ്ടക്കാരന്‍
അവരുടെ പ്രാര്‍ഥനകള്‍.

പൂട്ടിക്കിടക്കുന്ന അറവുശാലകള്‍ക്ക്
മുന്നിലെ നാല്‍ക്കാലികളുടെ വിശപ്പ്

എന്റെ ഭാഷയെ
എന്റെതന്നെ ഭാഷയില്‍
വിവര്‍ത്തനം ചെയ്ത്
കവിതകളുടെ അക്ഷരങ്ങള്‍.

അവ
മുകളിലേക്ക് ഒഴുകുന്ന പുഴയുടെ
മുറിവുകള്‍
അവ
പുഴയിലെ ആയുധങ്ങളുടെ മുറിവ്

എന്റെ ഭാഷ
എന്റെ ഉടല്‍
എന്റെ മുറിവ്
എന്റെ പ്രാര്‍ഥനകള്‍

ബാക്കിയായ ഒഴുക്ക്.
മുകളിലേക്കോ താഴേയ്‌ക്കോയെന്നു
ജലം കൊണ്ട്
പുഴയുടെ
കവി(ത)യല്‍.

 

പെന്‍ജാഗരണ്‍
 

ഒരു ഉപഭോക്താവു പോലും
തിരഞ്ഞെത്താതിരുന്നിട്ടും
നെയ്ത്തുകാരന്റെ വിരലുകള്‍
തറികളുടെ മാത്രം സ്വന്തമായിരിക്കുന്നു.

 ആരും നട്ട് നനയ്ക്കാതിരുന്നിട്ടും
പരുത്തിച്ചെടികള്‍
പൂക്കളായി
കായകളായി
ലോകത്തോട് കലഹിക്കുന്നുണ്ട്

 ശിരോഭാരങ്ങളുടെ
പങ്കുവയ്ക്കലുകള്‍ക്ക്
കരസ്പര്‍ശഭാഗ്യമില്ലാതിരുന്നിട്ടും
അപായസൂചനകള്‍ നല്‍കാതെ
പഞ്ഞിക്കായകള്‍
സ്വയം പൊട്ടിത്തെറിച്ച്
ലോകത്തോട് പ്രതിഷേധിക്കുന്നുണ്ട്

തുന്നല്‍ക്കാരനെ കാണൂ,
ദശാബ്ദങ്ങള്‍ക്കിപ്പുറവും
മടങ്ങിയെത്തിയേക്കാവുന്ന
പതിവു പേരുകളുടെ നാള്‍വഴി പുസ്തകം
പരതിക്കൊണ്ടേയിരിക്കുന്നു അയാള്‍
എപ്പോഴോ മുതിര്‍ന്നു പോയവരുടെ
കുഞ്ഞുടുപ്പെന്ന്
ലോകം അയാളെക്കാണുന്നു

 ഇപ്പോഴാരുടേയും ഓര്‍മ്മയില്‍
ബാക്കിയില്ലാത്ത ചരിത്രത്തെ
വര്‍ത്തമാന കാലത്തോട്
ചേര്‍ത്തു വയ്ക്കുന്നു കവികള്‍.
 

ചരിത്രത്തെയെന്നത് പോലെ
കവികളെയും ലോകം മറന്നു പോയിരിക്കുന്നു.

 എല്ലാവരും സ്വന്തം ചരിത്രത്തെ
അടയാളപ്പെടുത്തുന്ന കാലത്ത്
ഓരോ  ഭരണാധികാരിയിലും
ഒരു കവി ഒളിച്ചു പാര്‍ക്കുന്നുണ്ട്

 ഒരു കവിഭാവനയെ  നുണയായും
ഒരു ഭരണാധികാരിയുടെ നുണയെ
സത്യപ്രസ്താവമായും വായിച്ചെടുക്കുന്ന
നെയ്ത്തുകാരും തുന്നല്‍ക്കാരുമുണ്ട്

 പരുത്തിക്കായകള്‍
പഞ്ഞിക്കായകള്‍

 ഭാവനാതീതസത്യമായി
അവയൊരിക്കല്‍
ഒരു  കവിയുടെ വിരല്‍ത്തുമ്പ്
തേടിയെത്തിയേക്കാം
ഒരു പൊട്ടി വിടരലിനായി.

 ഒരു ഭരണാധികാരിയുടെയും
തിരുശേഷിപ്പില്ലാത്ത
ഒരു ദിവസമാവും അത്.

 

മത്സ്യായനം
 

ഒരിക്കലും വരണ്ടിട്ടില്ലാത്ത 
ഒരു കൂട്ടം കണ്ണുകളെ നോക്കിയിരിക്കുന്നു
ഒരിക്കലും നനഞ്ഞിട്ടില്ലാത്ത രണ്ടു കണ്ണുകള്‍.

 കാത്തിരിക്കുന്ന  കണ്ണുകള്‍ 
നനഞ്ഞിട്ടാവുമോ, വരണ്ടിട്ടാവുമോ?

 ഇറുക്കിയടച്ചു നോക്കുന്നു.
വീണ്ടും തുറക്കുമ്പോള്‍ നനവറിയുന്നേയില്ല 

 കണ്ണുകള്‍ ഇറുക്കിയടച്ച് ഒരാള്‍ ഇരിക്കുന്നു.
ധ്യാനത്തിലാവണം.
തുറന്നു വച്ച ഒരുപാട് കണ്ണുകള്‍ 
അയാള്‍ക്ക് ചുറ്റും.

 ധ്യാനത്തിലാവണം .

 പാതിതുറന്നും
മുഴുവന്‍ അടച്ചും 
ഒട്ടും അടയ്ക്കാതെയും
മരണസഞ്ചാരിയാവുന്നു മനുഷ്യജന്മം.
തുറന്നുവെച്ചും  
മൃതിസഞ്ചാരമാവാമെന്ന് 
പഠിപ്പിക്കുന്നു മത്സ്യമിഴികള്‍  

 കണ്ണുകള്‍ ഇറുക്കിയടച്ച
അയാള്‍ക്ക് ചുറ്റും 
ഓര്‍മ്മ
മനുവിന്റെ മത്സ്യമെന്നു വളരുന്നു.
അത് വളര്‍ച്ചയുടെ
ഗൃഹപ്രവേശങ്ങള്‍ തുടരുന്നു.
അതിന്റെ ഉടലില്‍ നിന്ന് 
അയാളുടെ കടലുകളിലെക്ക്
ഉപ്പുരസം നിറയുന്നു.

മകനു പകരക്കാരനായ
ആട്ടിന്‍കുട്ടിയാവുന്നു
വേവ് പാകമായ
ഒരു കറിയുടെ ഗന്ധമാവുന്നു.
അതെ ഗന്ധത്തിന്റെ വിശപ്പാവുന്നു

 വിശപ്പില്‍ അയാളുടെ കുട്ടികളുടെ
കരച്ചിലാവുന്നു.
കരയുന്ന കുട്ടികളുടെ കാഴ്ച
കണ്‍വരള്‍ച്ചയാവുന്നു.

 ഏതോ ഒരു പേര് വിളിയില്‍ 
അയാളുടെ ധ്യാനം മുറിയുന്നു.
ആയുധവായില്‍ വഴുതി മാറിയ
ഒരു മത്സ്യം 
അയാളുടെ ദുരിതക്കടലിലേക്ക്
തുഴയുന്നു.

 ചെതുമ്പലുകളുപേക്ഷിച്ച ഒരു മത്സ്യം
ചുണ്ടുകള്‍കൊണ്ട്
അയാളുടെ കടലിനെ  
അസ്പര്‍ശിതമായൊരു
പര്‍വതത്തിലെക്കുയര്‍ത്തുന്നു. 

അയാളുടെ കണ്ണില്‍ നിന്നടര്‍ന്ന
ഒരു തുള്ളിയില്‍ 
മത്സ്യങ്ങള്‍ ധ്യാനം വിട്ട്
ഉണരുന്നതായി ഭാവിക്കുന്നു.


ഒട്ടും സിമ്പിളല്ലാത്ത ഈ  ജീവിതം

 എടാ, പ്രതീപേ,
ലോകമെന്നത് ഇപ്പോ നമ്മളിരിക്കുന്ന
ഈ ബാറിനു മുന്നിലെ
റോഡു പോലങ്ങനെ സ്‌ട്രൈറ്റോന്നുമല്ല.

ഞാന്‍ നിന്നോടീ പളപളാന്ന് പറയുന്നതും
നീയെന്നെ കേള്‍ക്കുന്നതും പോലെ ലളിതവും
മുമ്മൂന്നു പെഗ്ഗിന്റെ കുടയില്
നമ്മളീ മഴയോടു കൊഞ്ഞനം കുത്തി വീട്ടിലെത്തി
നമ്മടവളൂമാരെ കെട്ടിപ്പിടിച്ചുറങ്ങുംപോലെ
അത്ര സിമ്പിളുമല്ലീ ജീവിതം, പ്രതീപേ.

 രാവിലെ പത്രത്തിലാ കൊച്ചു പെണ്ണീന്റെ
പടം കണ്ടപ്പൊ മുതലേ ഉള്ളിലിച്ചിരി വല്ലായ്മ
നമ്മളെന്നും കാണുന്നതും കേള്‍ക്കുന്നതുമല്ലിയോ,
നിന്റെ സ്‌കൂളിലെ എട്ടിലെ ഒരു പെണ്ണ്
ഒരാഴ്ച എതോ ചെക്കന്മാരുടെ കൂടെന്നും
നിന്റെ കാല്‍ക്കീഴില്‍ വീണ പ്രേമക്കത്തിലെ
വാക്കുകള്‍    വായിച്ചപ്പോഴത്തെ പുളിപ്പെന്നും
നെനക്കങ്ങനെ പറയാനൊത്തിരി കാണും

 ഒന്നും ഒട്ടും പുതിയതല്ലാഞ്ഞിട്ടും
എന്നുമെന്നും ഇങ്ങനൊക്കെ കേട്ടിട്ടും
ഒട്ടും സിമ്പിളല്ലീ ജീവിതം
പ്രതീപേ, നമ്മളൊക്കെ കരുതും പോലെ.

 തൊണ്ണൂറിലെ നാടുവിടല്‍
തെക്കെന്നോ വടക്കെന്നോ ഇടയ്ക്കങ്ങനെ
ഓര്‍ക്കുമ്പോഴും അലച്ചിലിന്നലെത്തെ പോലെ
ബംഗാളിലെ കമ്പനിയാപ്പീസിന്റെ മൂന്നാം നിലയുടെ
മേലെ ഞാനും ബീഹാറി സിവില്‍ ഇഞ്ചിനീയറൂം.
നീയും ഞാനും ഇപ്പോ ഇരിക്കുമ്പോലെ
ബ്രാണ്ടീം വാഴക്കാ ബജീം കൂട്ടാവും.

 മണി പത്തൊക്കെ ആവുമ്പോ കെട്ടൊന്നു പൊട്ടും
ടെറസ്സിന്റെ മേലേന്നങ്ങോട്ട് ഒഴുകിയിറങ്ങാന് തോന്നും
ഇരുളടഞ്ഞ മാംസക്കൊക്കൂണ്‍ മുറികളിലെ
വിയര്‍പ്പു തിളയ്ക്കുന്ന ഉടല്‍ച്ചെമ്പാവുകളിലേക്ക്

വിളിച്ചിട്ടും വിളിച്ചിട്ടും ഒരു ഹോട്ടല്‍മുറിയും
തുറന്നു കിട്ടാത്ത ഒരു രാത്രിയുടെ ആവേശം
തുരുതുരെ പെഗ്ഗു വെടികള്‍ ഉള്ളിലേക്കുതിര്‍ത്ത്
ബജിയിരുന്ന ഇലയും തുടച്ചങ്ങനെ

ഇരുട്ടു വീണ ടെറസ്സിലൂടെ പൂച്ചയെന്ന്
പതിനാറു കഴിഞ്ഞൊരു ചെക്കന്‍.
തങ്ങളുടേതായ ഭാഷയില്‍ അവരടുത്ത്
വാക്കുകളെന്നോ കണ്ണുകളെന്നോ
ഇരുട്ടിന്റെ കോണില്‍ ചലങ്ങള്‍ നിലച്ച്
വിയര്‍ത്തെപ്പോഴൊ രണ്ടുടലുകള്‍

 കുട്ടിയല്ലേ, മദ്യമല്ലേന്നൊക്കെ ഞാന്‍
സിഗററ്റ് പായ്ക്കറ്റിലും ബ്രാണ്ടിക്കുപ്പീലും
നീയത് വായിക്കാത്തതെന്തെന്ന്
വായപൊത്തി ചങ്ങാതി

ജനലഴികള്‍ക്കിടയില്‍ മുഖം ചേര്‍ത്ത്
പിറ്റേന്ന് പകലുണ്ട്  തലേന്നത്തെ പൂച്ചച്ചെക്കന്‍
ലഹരിമഴ പെയ്‌തൊഴിഞ്ഞപ്പോള്‍
ചങ്ങാതി മറന്നു പോയൊരു വാക്കോര്‍മ്മിപ്പിക്കുന്നു.
അവനു കൊടുക്കാമെന്നേറ്റ ജോലിയെവിടെന്ന്.
താഴെ നിരത്തില്‍ അവന്റെ പെങ്ങളുണ്ടെന്ന്
തലേന്നത്തെ അവന്റെ വാക്കു പോലെ
പിന്നെയും ഇടയ്ക്ക് ചിലനാളുകള്‍ അവനങ്ങനെ.

ഇന്നത്തെ പത്രത്തിലാ കൊച്ചിനെ,
അതിന്റെ കാരണമെന്നാ അന്യ നാട്ടുകാരന്റെ
മൊകത്തിലാ ചെക്കനെയോര്‍ക്കുന്നു
പ്രതീപേ, യെന്റെ ചങ്ങാതി ഈ ലൈഫൊന്നും
ഒട്ടും സിമ്പിളല്ല, നമ്മളോര്‍ക്കും പോലെ.
മുമ്മൂന്നു പെഗ്ഗിനീ നമ്മള്‍ കൊടുക്കും
എഴുന്നുറ്റമ്പതു പോലെ...

 

ഇരുട്ട് 

പകലുകളെ മാത്രം പെറ്റു കൂട്ടുന്ന
ദിവസ ശരശയ്യകളില്‍
ഉറങ്ങാതെ ഉറക്കം  
ഇരുട്ട് മോഹിപ്പിക്കുന്ന വ്യാമോഹം

 നീ പിരിഞ്ഞ സന്ധ്യ
കാഴ്ചക്ക് സമ്മാനിച്ച അതേയിരുട്ട്

നിദ്രാടകനെ പോലെ
ചില്ലകളെ കീഴ്‌പെടുത്തി
മരത്തിന്റെ നെറുകയില്‍
ഇരുട്ടിന്റെ കൂടുതേടി
എന്റെ ഏകാന്തത

മുകളില്‍ ,
ചന്ദ്രസ്മിതം
തിരയുന്ന കണ്ണുകള്‍ക്ക് മേല്‍
മേഘകാമിനിമാര്‍ക്കിടയില്‍
മനം നിറഞ്ഞൊരു കാമുകന്‍

 മറ്റൊരു പകല്‍ പോലെ
ആകാശം,
തിരകള്‍ മറന്നൊരു കടല്‍

 ചുറ്റും
ശിഖരശൂന്യമാം മരങ്ങളില്‍
മിഴി തുറന്ന് നക്ഷത്രപ്പൂക്കള്‍
യന്ത്രമേഘ നൃത്തച്ചുവടുകളില്‍
താഴെ,
ഭൂമിയുമാകാശതുല്യം

രണ്ടാകാശങ്ങള്‍ക്കിടയില്‍
ഞാന്‍,
കാറ്റ് കൈവിട്ടൊരു പായ് വഞ്ചി
ദിക്കു മറന്നൊരു സൂചി

ഏതു വിളക്കാവും ഇരുട്ടിന്റെ
കണ്ണെറിഞ്ഞെന്നെ മയക്കുക .
ഏതു ഗ്രഹണമാകും
ഇരുട്ടുമാത്രമുള്ള
കരയിലെന്നെ കൈവിടുക.

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

Follow Us:
Download App:
  • android
  • ios