Asianet News MalayalamAsianet News Malayalam

അരിനെല്ലിമരം, മീരാ രമേഷ് എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ മീരാ രമേഷ് എഴുതിയ ആറ് കവിതകള്‍

Literature festival six poems by meera ramesh
Author
Thiruvananthapuram, First Published Nov 4, 2019, 5:42 PM IST

വല്ലപ്പോഴും വെയില്‍ ചെരിഞ്ഞുവീഴുന്നൊരു മഴക്കാടിന്റെ ഗാഢമായ ഹരിതാഭയുണ്ട് മീരാ രമേഷിന്റെ കവിതകള്‍ക്ക്. അത് വെയിലനക്കങ്ങളില്‍ നൃത്തം ചെയ്യുന്ന ഇലകളുടെ കഥ പറയുന്നു. ബോണ്‍സായി ജീവിതങ്ങളില്‍ നിലയറ്റ ഇലയനക്കങ്ങളുടെ നോവു പകര്‍ത്തുന്നു. ജീവിതത്തിന്റെ വെയില്‍ത്തിളപ്പുകളിലേക്ക് ഒരിലയുടെ ജന്‍മം ചേര്‍ത്തുവെയ്ക്കുന്നു. പുതുകാലത്തിന്റെ ഗതിവേഗങ്ങളില്‍നിന്ന് ഇലത്തഴപ്പുകളുടെ കൂടുകളിലേക്ക് ദേശാടനത്തിനുപോവുന്നു. പ്രണയവും മരണവും അതിനിടയ്ക്കുള്ള കലക്കങ്ങളുമെല്ലാം ഇലകളുടെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. അതു കൊണ്ടാവണം, മീര തന്റെ ആദ്യ കവിതാ സമാഹാരത്തിന് 'ഇലവീട്' എന്ന് പേരിട്ടത്. പുതുകവിതകളുടെ പതിവുവഴക്കങ്ങളില്‍നിന്നും മാറി ഭൂതകാലത്തിന്റെ ഏതൊക്കെയോ അടരുകളിലാണ് ആ കവിതയുടെ വേരുകള്‍ ചെന്നുതൊടുന്നത്. എന്നാല്‍, അതിന് ഗൃഹാതുരതയുടെ ഊന്നുവടികളില്ല. വാക്കുകള്‍ കൂടിച്ചേരുമ്പോള്‍ സംഭവിക്കുന്ന മിന്നലാട്ടങ്ങളാല്‍ മീര ഇത്തരം കവിതകള്‍ ചെന്നുചേരാവുന്ന തലവിധികളെ മാറ്റിയെഴുതുന്നു. 

 

Literature festival six poems by meera ramesh

 

കല്ലറയില്‍...

ആക്കിച്ചിരിച്ചനേരം ചോദിക്കാനാഞ്ഞതാണ്, ഇലകളേ, 
അകത്തേയ്ക്കു കൊഴിഞ്ഞ് കടലാസാവുമോ എന്ന്.

മഷിനിറയ്ക്കുന്ന പേനയെന്തിന്?
മണ്ണിരകളുടെ ആലേഖനമാവിഷ്‌കരിക്കാം.

എഴുത്തുമേശയെന്ന സങ്കല്‍പ്പത്തിന്,
ഇത്തിരി ജീര്‍ണ്ണിച്ചിട്ടുണ്ടെങ്കിലും 
ഈ മരപ്പലകകള്‍ ധാരാളം.

കൊഴിഞ്ഞുകിടക്കുന്ന വിരലുകളെയെടുത്തിനി
ക്രമം തെറ്റാതെ തിരിച്ചുവെക്കണം.

കുത്തിത്തുളച്ചെങ്കിലും ഒരിറ്റു വെളിച്ചപ്പൊട്ടിനെ
അകത്തേയ്ക്ക് പതുക്കെ ഒളിച്ചുകടത്തണം.
ചുരുട്ടിക്കളഞ്ഞു മടുത്ത തെറ്റുകളെ
ചവറ്റുസ്വപ്നങ്ങളില്‍നിന്ന് തിരുത്താനെടുക്കണം

അഴുകിത്തുടങ്ങിയ ചങ്കിന്റെ ചിതറിക്കിടക്കുന്ന മിടിപ്പുകളില്‍ നിന്ന് 
ചിലതെങ്കിലുമൊക്കെ തിരഞ്ഞു പിടിക്കണം.

പുറത്തെയൊച്ചകള്‍ക്ക്  ചെവിയോര്‍ക്കണം.

കാലമേ....യെന്ന് വറ്റിപ്പോയ കണ്ണുകള്‍ 
ഒരുവട്ടം കൂടിയൊന്ന് മിഴിച്ചുവെയ്ക്കണം.

ചുണ്ടുകളെ കിളികളാക്കിത്തുറന്നു വിടണം

പക്ഷേ..
പക്ഷെ...തലയെവിടെ?

......

ഓഹ്..

തിരിച്ചു കൂടുമെന്നുറപ്പുള്ളതുകൊണ്ടാവും
കഴുത്തറുത്തുമാറ്റിത്തന്നെ 
അടക്കിയത്.


ഇനിയെങ്കിലും

കണ്ണിലൂടെയിങ്ങനെ ചോര കിനിഞ്ഞിറങ്ങുന്നത് കണ്ട്,
നിന്നെ പ്രണയിക്കാതിരിക്കാനൊന്നും എനിക്കാവില്ല;
എന്റെ മീന്‍കൊത്തിക്കിളിക്ക് 
ഊളിയിടാനുള്ള തടാകം
സന്ധ്യയുടെ അരണ്ട ചോപ്പില്‍ തുളുമ്പുന്നതാണത്

ഈ രാത്രിയുമൊടുങ്ങും 
പ്രഭാതം വരും.

നെറ്റിയിലേറ്റ ഈ നെടുനീളന്‍ വെട്ട് കണ്ടൊന്നും
നിന്നെ പ്രണയിക്കാതിരിക്കാന്‍ 
എനിക്കാവില്ല;
ആദ്യമായി കണ്ടപ്പോഴും, 
തുന്നിച്ചേര്‍ത്ത നിന്റെ മുറിപ്പാടുകള്‍
ഞാന്‍ കാണാതിരുന്നതൊന്നുമല്ലല്ലൊ!
ഈ വിരലുകള്‍ക്ക് തലോടിയുണക്കാനാവാത്ത
വിശുദ്ധമുറിവുകളൊന്നും 
ഇനിയും നിന്നെ പിളര്‍ക്കില്ലെന്നെനിയ്ക്കറിയാം.

തെരുവ്
കലാപകലുഷിതമാണെന്നും
ജനിക്കാനിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍
വികലരാണെന്നും കണ്ട്
നിന്നെ പ്രണയിക്കാതിരിക്കാനൊന്നും എനിക്കാവില്ല..
ഈ രാത്രിയും,
കുടില്‍ തുളച്ചുവരുന്ന വെടിയൊച്ചകളുടെ 
മരണത്തണുപ്പുള്ള പുതപ്പിനടിയില്‍
പൊള്ളുന്നചുംബനങ്ങള്‍കൊണ്ടെനിയ്ക്കു
നിന്നെ 
പൊതിഞ്ഞുറങ്ങാനുള്ളതാണ്..
അടുത്ത പ്രഭാതത്തിലും 
പോകാനുള്ളതാണ് നമുക്ക്, 
അവസാനിക്കാത്ത യുദ്ധങ്ങള്‍ക്കായി..

ഹൃദയത്തിലിങ്ങനെ കത്തി
കുത്തിയിറക്കിവെച്ചിരിക്കുന്നതു കണ്ടൊന്നും
എനിക്കു നിന്നെ പ്രണയിക്കാതിരിക്കാനാവില്ല;
തുറന്നുവെച്ച നിന്റെയീ കണ്ണുകള്‍ക്ക് എന്നെ
തിരസ്‌കരിക്കാനാവില്ലെന്നുമറിയാം

പറയ്
ഇനിയെങ്കിലും

കേള്‍ക്കുന്നുണ്ടെന്ന് പറയ്

ഒരുവട്ടമെങ്കിലും
ഒരുവട്ടമെങ്കിലും..

    

അരിനെല്ലിമരം

തൊടിയില്‍
ചിഞ്ചില്ലംചിലുചിലം മണ്ണട്ടകള്‍
ചിലച്ചലയ്ക്കുന്ന കൊടും പകലുകളില്‍
ഉച്ചമയക്കത്തിലേയ്ക്ക് വീട് താണുതാണുപോകുന്ന
മൗനനേരങ്ങളില്‍
ആരുമറിയാതെ
പടിഞ്ഞാറേ താഴ്യാരം പതിഞ്ഞുകടന്ന്
ഏകരമുള്ള അരിത്തിണ്ണ കിഴിഞ്ഞിറങ്ങി
ഒച്ചയുണ്ടാക്കാതെ
അവള്‍
ഇടവഴിയിലേയ്‌ക്കൊളിച്ചു മണ്ടും.

പാടം മുറിച്ചു കടന്ന്
പാറത്തുരുത്തും കയറിയിറങ്ങി
കവുങ്ങിന്‍ തോപ്പിന്റെ വക്കത്തൂടെ ചെമ്മണ്‍വഴിയിലൂടെ
വെളുത്ത കമ്മീസുമിട്ട്
വെള്ളപ്പൂമ്പാറ്റയായി അവള്‍ തുള്ളിപ്പായും

ചെമ്മണ്‍പാത ചെന്നവസാനിക്കുന്ന
ചെമ്പന്‍നിറമുള്ള
കണ്ണെത്താപുല്‍മേടിനു നടുക്കാണ്
കുട്ടിച്ചാത്തന്‍കാവ്

കാവിലെ കെടാവിളക്കിലെ തിരി ഒന്നുനീട്ടി
ചൂണ്ടുവിരല്‍ മുടിയില്‍ നീട്ടിത്തുടച്ച്
കാലില്‍ കൊളുത്തിയ തൊട്ടാവാടിയെ
കൈവിടുവിച്ച്
പുല്ലുവകഞ്ഞവള്‍
ഒറ്റപ്പറങ്കിമൂച്ചിയെ
ഒന്നുതൊട്ട്
ഒന്നുചുറ്റി
പിന്നെയും തെന്നിയോടും 

കാറ്റുചൂഴുന്ന പുല്‍മേടപ്പോള്‍
പറക്കുന്ന ഒരു പരവതാനിയാകു

അപ്പുറം,
അതിരുകളില്‍ മൈലാഞ്ചിക്കാടുള്ള
പള്ളിത്തൊടിയില്‍
കാറ്റവളെയിറക്കിനിര്‍ത്തും 

മഞ്ഞച്ച നട്ടുച്ചയ്ക്ക്
മീസാന്‍ കല്ലുകള്‍ മുത്തുകളാവുന്നതുകണ്ട്
അവള്‍
കണ്ണുകള്‍ വിടര്‍ത്തിനിന്നുപോകും!

പാദസരങ്ങളുടെ
ചളുങ്ങിയമണിക്കലമ്പലുകളും
അവള്‍ക്കൊപ്പം
താനേ .....നിന്നുപോകും.

കാറ്റു നിലയ്ക്കും

താന്നുപറക്കുന്ന മഴത്തുമ്പികള്‍
മന്ത്രവടികൊണ്ടെന്നോണം
മയങ്ങി നില്‍ക്കും

പള്ളിക്കാടുംകടന്നുവരുന്നൊരു
കുയിലൊച്ചമാത്രം
മാമ്പൂ മണപ്പിച്ചുകൊണ്ടവിടൊക്കെപ്പരക്കും 

പള്ളിക്കാടിന്റെയങ്ങേത്തലയ്ക്കില്
പഴയ അരിനെല്ലിച്ചോട്ടില്
കാത്തിരിപ്പുണ്ടാവും

എല്ലാരും..

കണ്ടപാടെ കുളിര്‍ത്തു ചിരിക്കും

മാടിവിളിക്കും

മുസ്ല്യാരും നസീമയും ചില്ല ഞാത്തിക്കൊടുക്കും
കരുമാടിച്ചെക്കന്‍ കേറിക്കുലുക്കും
കുഞ്ഞാമിത്താത്ത തട്ടംനിറയ്ക്കും
കുട്ടിച്ചാത്തന്‍ കുടം നിറയ്ക്കും

അരിനെല്ലിക്കായ്കള്‍ തിന്ന്
കണ്ണിറുക്കി
പുളിച്ച്
ചവര്‍ത്ത്
വട്ടമിട്ടിരുന്നവര്‍
ആരും കേള്‍ക്കാത്ത കഥകളാവും

ഒറ്റയ്‌ക്കൊരു കല്ലില്‍
പുറംതിരിഞ്ഞ്,
നീളന്‍ പച്ചക്കുപ്പായമിട്ട്
വലംകൈയില്‍ തസ്ബീഹ് മാലയും
ഇടംകൈയില്‍ പുകയുന്ന ബീഡിയുമായി ഊരുതെണ്ടി ഉപ്പാപ്പ
കാലമറിയിയ്ക്കാതെ
കാവലിരിയ്ക്കും..

ഇലകള്‍ക്കിടയിലൂടെ
ഊര്‍ന്നു വീഴുന്ന
ഇളം പച്ചമണികള്‍
തുരുതുരാ

പള്ളിത്തൊടിനിറഞ്ഞ്
പരവതാനി നിറഞ്ഞ്
കാവു നിറഞ്ഞ്

ഭൂമി നിറഞ്ഞ്

  

ഇനിയൊരു യാത്ര പോകണം..

ഇനിയൊരു യാത്ര പോകണം..

പിന്നില്‍ വാതിലുകളെല്ലാം തുറന്നുപേക്ഷിച്ച്
പൂട്ടുകളും താക്കോല്‍ക്കൂട്ടവും വലിച്ചെറിഞ്ഞ് 
തിരിഞ്ഞു നോക്കാതെ പടികള്‍ കയറണം..

തെറ്റിദ്ധരിക്കേണ്ട;
ഉപവൃത്തത്തിന്റെ പൊരുളറിയാനായില്ലെങ്കില്‍പിന്നെ
മരണത്തിന്റെ ബാഹ്യവൃത്തത്തിലേയ്‌ക്കെടുത്തു ചാടിയിട്ടെന്തുണ്ടാവാന്‍?!
അല്ലല്ല! അതൊന്നുമല്ല.

വീണ്ടും ധൃതിയില്‍ കണക്കുകൂട്ടണ്ട;
കാശി രാമേശ്വരം ഗംഗ കൈലാസം ഒന്നുമല്ല; 
ബീമയോ അജ്മീറോ ജുമയോ മദീനയോ അല്ല;
അര്‍ത്തുങ്കലൊ വേളാങ്കണ്ണിയോ റോമോ ഗാഗുല്‍ത്തയോ അല്ല;

അല്ലെങ്കിലും 
പുരാതനമായ ശവകുടീരങ്ങളുടെയും കൊത്തളങ്ങളുടേയും ചുമരുകള്‍തോറും
ഇതുവരെ കണ്ടിട്ടേയില്ലാത്ത ഒന്നിന്റെ വിരല്‍പ്പാട് തേടിയലഞ്ഞാല്‍
ഭൂതകാലത്തിന്റെ കല്ലിലും മണ്ണിലും 
പുതഞ്ഞു താഴ്ന്നുകൊണ്ടേയിരിക്കുമെന്നല്ലാതെ മറ്റെന്തുണ്ടാവാന്‍!
അല്ലേയല്ല
അതൊന്നുമല്ല ലക്ഷ്യം;

വെളിച്ചമോ അഭയമോ അല്ല;
യുദ്ധങ്ങളോ  ആയുധമോ അല്ല; 
ഒളിച്ചോട്ടത്തിന്റെ പേരിലല്ലേയല്ല;
ഗുരുവിനെത്തിരഞ്ഞല്ല; 
രാമരാജ്യത്തിലേയ്ക്കുമല്ല;

ഒരു യാത്ര

അകവും പുറവും മലര്‍ക്കെ തുറന്നിട്ട്
ഇഹപരലോകങ്ങള്‍ മുഴുക്കെ ചുറ്റി,  
ഒടുവില്‍ 
തിരികെ വന്നാലും, ഇല്ലെങ്കിലും, 
കളവുമുതലുകളും ജീര്‍ണ്ണശരീരങ്ങളുമൊളിപ്പിച്ചുവെക്കാനായി മാത്രം-
മതിലുകളാല്‍ പൊതിഞ്ഞുവച്ച  ഒരു മേല്‍ക്കൂരയും,
അപരന്റെ കണ്ണുകളെ ആഭിചാരം ചെയ്യാനായി മാത്രം-
നട്ടുപിടിപ്പിച്ച ഒരു പൂന്തോട്ടവും
ഇനി വേണ്ട 
എന്നുറപ്പിച്ച ജന്മത്തിന്റെ,
'ജീവിത'ത്തിനോളം നീണ്ട/കുറിയ 
ഉല്ലാസയാത്ര.

 

അധിജീവിതം

ഈ നഗരരാത്രിയ്ക്കും, 
ചെളിപിടിച്ച പുതപ്പിനുള്ളില്‍ കൂനി
നമ്മുടെ വണ്ടിയ്ക്കുമുന്നിലൂടെ നിരത്ത് മുറിച്ച് കടന്ന് 
വേച്ചുപോകുന്ന 
ആ പടുവൃദ്ധയ്ക്കും, തമ്മില്‍
എന്താണു സാമ്യമെന്ന 
നിങ്ങളുടെ താത്വികമായ പ്രഹസനചോദ്യത്തിന്
നിങ്ങള്‍ക്കുവേണ്ടി ഞാന്‍ വെറുതേയൊരുത്തരം പറയാം,  
രണ്ടും അനാഥമെന്ന്.

പക്ഷേ
ചോരകല്ലിപ്പിയ്ക്കുന്ന ഈ ശൈത്യരാത്രിയില്‍,
ജീവനായൊരാളെ ഓര്‍ക്കാപ്പുറത്ത് തിരികെക്കയറ്റി പാഞ്ഞുപൊയ്ക്കഴിഞ്ഞ 
ഒരു തീവണ്ടിയുടെ 
ഇനിയും വിട്ടുമാറാത്ത അലപ്പില്‍നിന്ന് 
സ്വയം വീണ്ടെടുത്തുവെന്ന് നടിച്ച് 
നിങ്ങളോടിയ്ക്കുന്ന വണ്ടിയില്‍ തിരിച്ചുകയറി, 
നിങ്ങള്‍ക്കു മാത്രമറിയുന്ന വഴിയിലേയ്ക്ക് കണ്ണുംനീട്ടി,
നിങ്ങളുടെയുത്തരങ്ങള്‍ക്കൊപ്പം തിരക്കിയിരിയ്ക്കുന്ന,
ഈ എനിയ്ക്കും
ആ സ്ത്രീയ്ക്കും തമ്മില്‍, 
എന്ന്
ചോദ്യം തിരുത്തിയിരുന്നെങ്കില്‍,
തീര്‍ച്ചയായും ഉത്തരം തന്നേനെ;

ആത്മഹത്യയില്‍ അത്ര വിശ്വാസമില്ലാത്തവരെന്ന്

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം

യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍;  സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍

പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍

ബ്ലൂ പ്രിന്റ്, സുദീപ് ടി. ജോര്‍ജ് എഴുതിയ കഥ

സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിതകള്‍

ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം 

വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ

പഴയ നിയമത്തില്‍ ഒരു കിണര്‍, ആര്‍ സംഗീത എഴുതിയ കവിതകള്‍

വിവേക് ചന്ദ്രന്‍ എഴുതിയ കഥ, സമരന്‍ ഗണപതി

കെ വി പ്രവീണ്‍ എഴുതിയ കഥ, കയേന്‍

ആരോ ഇരുളില്‍ ഒരു കവിത തുറക്കുന്നു, ആറ് ഫിന്നിഷ് സ്വീഡിഷ് കവിതകള്‍

യമ എഴുതിയ കഥ, ഒരു വായനശാലാ വിപ്ലവം

 സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍

അയ്മനം ജോണ്‍ എഴുതിയ കഥ,  ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍

തൊടുക എന്നതിലും വലിയ മരുന്നില്ല, അരുണ ആലഞ്ചേരി എഴുതിയ നാല് കവിതകള്‍

മനോജ് ജാതവേദര് എഴുതിയ കഥ, ഘര്‍വാപസി

ഇന്ദുചൂഡന്‍ കിഴക്കേടം എഴുതിയ കഥ, ചിന്‍ ഓ അസം 

ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍

വ്യാകുലമാതാവും പുത്രനും, സ്മിതാ ഗിരീഷ് എഴുതിയ കവിതകള്‍

ലീല, സുവിശേഷം അറിയും വിധം; ആരതി അശോക് എഴുതിയ കഥ

ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

കാടകപ്പച്ചകള്‍, ഡോ. എം പി പവിത്രയുടെ ആറ് കവിതകള്‍ 

 എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം!

മടുപ്പേറിയന്‍ ഭൂപടത്തില്‍ നിന്നൊരു സഞ്ചാരിയുടെ കുറിപ്പുകള്‍, അയ്യപ്പന്‍ മൂലേശ്ശെരില്‍ എഴുതിയ കവിതകള്‍

കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍

വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ

ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

 പേരറിയാത്ത ലോകത്തിന്റെ നോവുകള്‍. രാഹുല്‍ രാധാകൃഷ്ണന്റെ കുറിപ്പ് 

എവിടെയാണ് അയാള്‍ മധുരക്കള്ള് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?

കെട്ടുകാഴ്ച്ചകളുടെ ഒറ്റുകാര്‍;ഫിക്ഷനിലെ സൈബര്‍ ഇടങ്ങള്‍

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 പോരാട്ടത്തിന്റെ മുഹൂര്‍ത്തത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ കഥ

മീരയുടെ വിലാപങ്ങള്‍ 

Follow Us:
Download App:
  • android
  • ios